വിവരചോര്‍ച്ച ഉണ്ടാകില്ലെന്ന് ഉറപ്പാക്കി, സ്വകാര്യതയേക്കാള്‍ പ്രധാനം മനുഷ്യജീവന്‍;  സ്പ്രിംക്ലറില്‍ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു

കോവിഡ് ബാധിതരിൽ നിന്നും നിരീക്ഷണത്തിൽ കഴിയുന്നവരിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഒരുതരത്തിലും ചോരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് സർക്കാർ. സ്പ്രിംക്ളര്‍ കരാറില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സപ്രിംക്ളര്‍  കമ്പനിക്കു കൈമാറുന്ന വിവരങ്ങള്‍ ചോരാതിരിക്കാനുള്ള ശക്തമായ വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അസാധാരണ സാഹചര്യമാണ് മുന്നിലുണ്ടായിരുന്നത്. സ്വകാര്യതയേക്കാള്‍ പ്രധാനം മനുഷ്യജീവനാണെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ജോണ്‍ ഹോപ്ക്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ പഠനത്തില്‍ 80 ലക്ഷം പേര്‍ക്ക് കേരളത്തില്‍ കോവിഡ് ബാധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുപ്രകാരം ജൂലൈയില്‍ 48 ലക്ഷത്തിലേറെ കേസുകള്‍ ഉണ്ടാവാം. രോഗം പെട്ടെന്ന് പടരുന്ന സാഹചര്യമുണ്ടായാല്‍ കൈകാര്യം ചെയ്യാന്‍ വേണ്ടിയാണ് സ്പ്രിംക്ലറിന്റെ സഹായം തേടിയത്. സര്‍ക്കാര്‍ ഏജന്‍സിക്ക് ഇത്തരമൊരു സാഹചര്യം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനാകില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു

സ്പ്രിംക്ലർ കമ്പനിക്കു കൈമാറുന്ന വിവരങ്ങൾ ചോരാതിരിക്കാനുള്ള ശക്തമായ വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനമുണ്ടായാൽ കമ്പനിക്കെതിരെ ന്യൂയോർക്കിൽ മാത്രമല്ല, ഇന്ത്യയിലും നിയമനടപടി സാധ്യമാണെന്നും സർക്കാർ വ്യക്തമാക്കുന്നു. സ്പ്രിംക്ലറിനു നൽകുന്ന വിവരങ്ങൾ സുരക്ഷിതമാണോ എന്നതടക്കം വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ കഴിഞ്ഞദിവസം ഹർജി പരിഗണിച്ചപ്പോൾ കോടതി ആവശ്യപ്പെട്ടിരുന്നു.

കരാറുമായി ബന്ധപ്പെട്ട് നിയമപ്രശ്നങ്ങളുണ്ടോ എന്നതടക്കം പരിശോധിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി ഒരു മാസത്തിനകം റിപ്പോർട്ട് നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്പ്രിംക്ലറുമായി കരാറുണ്ടാക്കിയത് ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണ്. കോവിഡുമായി ബന്ധപ്പെട്ട് 80 ലക്ഷം പേരുടെ സ്‌ക്രീനിംഗ് വേണ്ടി വരുമെന്നാണു കണക്കുകൂട്ടുന്നത്. വിവരശേഖരണത്തിന് ഒട്ടേറെ ഐ.ടി. കമ്പനികൾ സംസ്ഥാനത്തും രാജ്യത്തുമുണ്ടെങ്കിലും വലിയതോതിൽ വിവരങ്ങൾ വിലയിരുത്താൻ ശേഷിയുള്ള സ്ഥാപനങ്ങൾ ഇന്ത്യയിലില്ല.

കോവിഡ് രോഗികളിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ഇത് ആവശ്യമാണ്. വിവരങ്ങൾ വിലയിരുത്താൻ സാധ്യമായ സോഫറ്റ്‌വേർ വികസിപ്പിച്ചെടുക്കാൻ സമയം വേണ്ടി വരും. ഈ സാഹചര്യത്തിലാണ് സ്പ്രിംക്ലറിന്റെ സേവനം ഉപയോഗിച്ചത്. വിവരങ്ങളുടെ വിലയിരുത്തലിനു വേണ്ടിയാണ് കമ്പനിയുടെ സോഫ്റ്റ്‌വെയറിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്തത്.

വിവരങ്ങൾ കൈമാറുന്നതിൽ നിന്ന് കമ്പനിയെ കർശനമായി വിലക്കിയിട്ടുണ്ട്. കോവിഡ് പടരുന്ന സാഹചര്യത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽനിന്ന് 41 ചോദ്യങ്ങൾക്കുള്ള ഉത്തരമാണു ശേഖരിക്കുന്നത്. ഇതിൽ രണ്ടു ചോദ്യങ്ങൾ നിർണായകമാണെങ്കിലും ഇവ കൂടി ശേഖരിക്കാതെ വിവര വിലയിരുത്തൽ സാധ്യമല്ല.

കമ്പനിയുടെ ആസ്ഥാനവുമായി ബന്ധപ്പെട്ടാണ് ന്യൂയോർക്ക് കോടതിയുടെ നിയമപരിധി ബാധകമാകുന്നത്. സ്പ്രിംക്ലറുമായി ബന്ധപ്പെട്ട നിയമനടപടികളുടെ അധികാരപരിധിയായി നിശ്ചയിച്ചിട്ടുള്ളത് ന്യൂയോർക്കാണ്. അതിനാൽ കരാറുണ്ടാക്കുമ്പോൾ ഇക്കാര്യം കൂടി അംഗീകരിക്കേണ്ടി വരും. തർക്കങ്ങളുണ്ടായാൽ ഐ.ടി. ആക്ട് പ്രകാരം ഇന്ത്യയിലും ഇതുമായി ബന്ധപ്പെട്ട് കേസുകൾ നടത്താൻ സാധിക്കും. വിവര കൈമാറ്റത്തിനെതിരെ കൂടുതൽ ഗുണകരമായ രണ്ട് ഡാറ്റാ പ്രൊട്ടക്ഷൻ ആക്ടുകൾ ന്യൂയോർക്കിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.