സര്‍ക്കാരിന്റെ രാഷ്ട്രീയ നിയമനങ്ങള്‍ക്ക് കൂട്ട് നില്‍ക്കാനാവില്ല; സര്‍വകലാശാലകളില്‍ ചട്ടലംഘനം നടക്കുന്നെന്ന് ഗവര്‍ണര്‍

സര്‍വകലാശാല ശാലകളിലെ സര്‍ക്കാര്‍ ഇടപാടുകള്‍ക്കെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്ക് ചാന്‍സലറായി സര്‍വകലാശാലകളില്‍ രാഷ്ട്രീയ നിയമനങ്ങള്‍ നടത്താം, തനിക്ക് അതിന് കഴിയില്ല എന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തെ സംബന്ധിച്ചുള്ള കേസിലാണ് ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

കണ്ണൂര്‍ വിസിയുടെ പുനര്‍ നിയമനം ചട്ടം പാലിച്ചുകൊണ്ട് അല്ല നടത്തിയത്. സര്‍ക്കാരിന്റെ നിലപാടിന് മുന്നില്‍ തനിക്ക് വഴങ്ങേണ്ടി വരികായിരുന്നു എന്നും ഗവര്‍ണര്‍ പറയുന്നു. വിഷയത്തില്‍ സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയരിക്കുന്നത്. സര്‍വകലാശാലയില്‍ ചട്ടലംഘനങ്ങളാണ് നടക്കുന്നത്. തന്റെ നീതി ബോധം വിട്ട് പ്രവര്‍ത്തിക്കേണ്ട അവസ്ഥയാണ്. സര്‍ക്കാരിന്റെ രാഷ്ട്രീയ നിയമനങ്ങള്‍ക്ക് താന്‍ കൂട്ടു നില്‍ക്കില്ല. അതിനാല്‍ മുഖ്യമന്ത്രിക്ക് ചാന്‍സലറുടെ പദവി ഏറ്റെടുക്കാം. അതിനായുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ മടികൂടാതെ അതില്‍ ഒപ്പ് ഇട്ട് തരാമെന്നും ഗവര്‍ണര്‍ കത്തില്‍ പറഞ്ഞു.

എട്ടാം തീയതിയാണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചാന്‍സ്ലര്‍ പദവിയില്‍ നിന്നും തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. കണ്ണൂര്‍, സംസ്‌കൃതം സര്‍വകലാശാലകളില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള നിയമനങ്ങളാണ് നടക്കുന്നത്. ഇതിനായി പരസ്പര വിരുദ്ധമായ നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നും കത്തില്‍ പറയുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ വിസി നിര്‍ണയ സമിതി ഉണ്ടായിരിക്കെ അത് പിരിച്ചുവിട്ടിട്ടാണ് സര്‍ക്കാര്‍ നിലവിലെ വിസിക്ക് പുനര്‍ നിയമനം നടത്താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാല നിയമപ്രകാരം പ്രായപരിധി ഒരു പ്രശ്‌നമാണ് എന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചുിരുന്നു. എന്നാല്‍ പുനര്‍നിയമനത്തിന് അതൊരു പ്രശ്‌നമല്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. നിയമത്തെക്കാള്‍ യുജിസി നിര്‍ദേശത്തിനാണ് ആധികാരികത എന്ന് കാണിച്ചുകൊണ്ട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സര്‍ക്കാര്‍ ഹാജരാക്കി. അതേ സമയം സംസ്‌കൃത സര്‍വകലാശാലയുടെ കാര്യമായപ്പോള്‍ യുജിസി നിര്‍ദേശത്തിനല്ല നിയമത്തിനാണ് ആധികാരികത എന്ന് സര്‍ക്കാരിന്റെ വാദം മാറി മറിഞ്ഞു എന്നും ഗവര്‍ണറുടെ കത്തില്‍ പറയുന്നു.

ധനമന്ത്രിയും ചീഫ് സെക്രട്ടറിയും ഗവര്‍ണറുമായി നേരിട്ട് ചര്‍ച്ച നടത്തിയെങ്കിലും അദ്ദേഹം അനുനയത്തിന് തയാറായില്ല. കത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവും പ്രതികരണം അറിയിച്ചിട്ടില്ല. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് പറയട്ടെയെന്നാണ് മന്ത്രിയുടെ നിലപാട്. ഗവര്‍ണറെ പിന്തുണച്ചുകൊണ്ട് പ്രതിപക്ഷവും രംഗത്തെത്തി.