മാവോവാദി ബന്ധം ആരോപിച്ച് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ കേസ് സർക്കാർ പുനഃപരിശോധിക്കും

മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട്ടെ രണ്ട് യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് സര്‍ക്കാര്‍ പുനഃപരിശോധിക്കും.യു.എ.പി.എ ചുമത്തുന്ന കേസുകള്‍ക്ക് സര്‍ക്കാരിന്റെയും വിരമിച്ച ഹൈക്കോടതി ജസ്റ്റിസ് അധ്യക്ഷനായ സമിതിയുടെയും അനുമതി വേണമെന്നാണ് വ്യവസ്ഥ. ഈ സാഹചര്യത്തിൽ സർക്കാർ അനുമതി നൽകാതിരിക്കാനാണ് നീക്കം.ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മാവോവാദി ബന്ധമുള്ള ആറുപേര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് റദ്ദാക്കിയിരുന്നു. . സിപിഐഎമ്മിനുള്ളിലും ഇടതുമുന്നണിയിലും ശക്തമായ എതിർപ്പാണ് പൊലീസ് നടപടിക്കെതിരെ ഉയർന്നത്.

മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫൈസല്‍ എന്നിവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എന്നിവര്‍ അടക്കമുള്ളവര്‍ പോലീസ് നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

യുവാക്കള്‍ക്കെതിരെ പോലീസ് യു.എ.പി.എ ചുമത്തിയെങ്കിലും അത് അന്തിമമായി നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പോലീസ് യു.എ.പി.എ ചുമത്തിയാലും കേസിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകണമെങ്കില്‍ സര്‍ക്കാരിന്റെയും വിരമിച്ച ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയുടേയും അംഗീകാരം വേണം. ഈ ഘട്ടത്തില്‍ യു.എ.പി.എ റദ്ദാക്കാന്‍ സര്‍ക്കാരിന് സാധിക്കും.

Read more

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പാലക്കാട്, കോഴിക്കോട്,കണ്ണൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ യുഎപിഎ ചുമത്തിയതാണ് പിന്നീട് റദ്ദാക്കിയത്.