പന്തളത്ത് പൊലീസിന് നേരെ ഗുണ്ടാ ആക്രമണം, രണ്ട് പേര്‍ അറസ്റ്റില്‍

പത്തനംതിട്ടയില്‍ പന്തളത്ത് പൊലീസുകാര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസുകാരെയാണ് ഒരു സംഘം ആക്രമിച്ചത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുളനട സ്വദേശി മനു, അഞ്ചല്‍ സ്വദേശി രാഹുല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പൊലീസുകാരനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പന്തളം കുളനട മാന്തുകയില്‍ ആയിരുന്നു സംഭവം. രണ്ട് വിഭാഗം ആളുകള്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ വേണ്ടിയായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്. മാന്തുക സ്വദേശികളായ സതിയമ്മ മകന്‍ അജികുമാര്‍ എന്നിവരെ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. അജിയുടെ പരതിയിലാണ് പൊലീസ് അന്വേഷണത്തിന് എത്തിയത്.

പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് എതിര്‍ കക്ഷികള്‍ പൊലീസിനെ ആക്രമിച്ചത്. മനുവിന്റേയും, രാഹുലിന്റേയും കൂടെ ഉണ്ടായിരുന്ന മറ്റ് പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ കണ്ടെത്താനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയട്ടുണ്ട്. കാപ്പ ചുമത്തപ്പെട്ട് പന്തളത്ത് നിന്ന് നാട് കടത്തപ്പെട്ടയാളാണ് മനു.

ആക്രമണത്തില്‍ എസ് ഐ ഗോപന്‍ , സിപിഒ ബിജില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ എസ്‌ഐയെ  സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി.