വിടവാങ്ങിയത് ഇടതു നേതൃനിരയിലെ കരുത്തന്‍, തുടര്‍ഭരണത്തിന്റെ ശില്‍പ്പികളിലൊരാള്‍, തന്ത്രശാലിയായ കമ്യുണിസ്റ്റ്

ഇരുപത്തിമൂന്നാം വയസില്‍ സി പി ഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റംഗമായാളാണ് കാനം രാജേന്ദ്രന്‍. സി അച്യുതമേനോനും, ടി വി തോമസിനും, എന്‍ ഇ ബലാറാമിനും , എം എന്‍ ഗോവിന്ദന്‍നായര്‍ക്കുമൊപ്പം പാര്‍ട്ടിയുടെ പരമോന്നത സമിതിയില്‍ ഇത്ര ചെറുപ്പത്തില്‍ ഇരിക്കാന്‍ മറ്റൊരു നേതാവിനും ആ പാര്‍ട്ടിയില്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

23ാം വയസിലാണ് കാനം ഐ ഐ വൈ എഫ് എന്റെ സംസ്ഥാന സെക്രട്ടറിയാകുന്നത്. അന്ന് എന്‍ ഇ ബലറാമായിരുന്നു സി പി ഐ സംസ്ഥാന സെക്രട്ടറി. സി അച്യുതമേനോന്‍ മുഖ്യമന്ത്രിയും. എസ് എ ഡാംഗേയും ഭൂപേഷ് ഗുപ്തയും സി രാജേശ്വരറാവുവുമെല്ലാം അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടിയെ നയിക്കുന്നു കാലമായിരുന്നു അത്. മഹാരഥന്‍മ്മാരായ നേതാക്കളൊടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ അനുഭവ സമ്പത്ത് കാനം രാജേന്ദ്രനെ കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാവായി മാറ്റുകയായിരുന്നു. 1982 ലും, 87 ലും കോട്ടയം ജില്ലയിലെ വാഴൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ കാനം രാജേന്ദ്രന്‍ മികച്ച നിയമസഭാ സമാജികനായും പേരെടുത്തു. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് പ്രതിപക്ഷ നേതൃനിരയില്‍ ഏറ്റവും ഇഷ്ടപ്പെട്ട അംഗവും കാനം രാജേന്ദ്രനായിരുന്നു.

പിന്നീട് സി പി ഐയുടെ ട്രേഡ് യൂണിയനായ ഐ ഐ ടി യു സിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായി.2012 ല്‍ സി പി ഐ ദേശീയ എക്‌സിക്കുട്ടീവിലെത്തിയ കാനം 2015 മുതല്‍ സി പി ഐ യുടെ സംസ്ഥാന സെക്രട്ടറിയായി. വിടവാങ്ങുമ്പോള്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് മൂന്നാം ഊഴമായിരുന്നു അദ്ദേഹത്തിന്.

2015 ല്‍ കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായതോടെയാണ് സി പി ഐ- സി പി എം പടലപ്പിണക്കങ്ങള്‍ക്ക് തിരശീല വീണത്. മുന്‍ഗാമികളെപോലെ സി പി എമ്മുമായി എല്ലാ കാര്യത്തിലും ഏറ്റുമുട്ടുന്ന നയം അദ്ദേഹം ഉപേക്ഷിച്ചു. പിണറായി വിജയനുമായി വളരെ അടുത്തസൗഹൃദമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്്. സി പി എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനും, സി പി ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനും ഇരുന്നതാണ് പിണറായിയെ സംബന്ധിച്ചിടത്തോളം ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ ഏറ്റവും സഹായകമായത്്. പാര്‍ട്ടിക്കുള്ളില്‍ കെ ഇ ഇസ്മായിലും സി ദിവാകരനും അടക്കമുള്ള കരുത്തന്‍മ്മാര്‍ കാനത്തിന് വെല്ലുവിളിയുയര്‍ത്തിയെങ്കിലും അതിനെയെല്ലാം നിഷ്പ്രയാസം അതിജീവിക്കാന്‍ അദ്ദേഹത്തിന് കരുത്ത് പകര്‍ന്നത് വളരെ ചെറുപ്പം മുതല്‍ അതികായരായ നേതാക്കളോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തിന്റെ പശ്ചാത്തലമായിരുന്നു.

2021 ല്‍ ഇടതു മുന്നണിക്ക് തുടര്‍ഭരണം ലഭിച്ചപ്പോള്‍ അതിന്റെ ക്രെഡിറ്റ് മൂന്ന് പേര്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തിയത്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ എന്നിവരായിരുന്നു അവര്‍. കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും പിണറായിക്ക് നല്‍കിയ നിര്‍ലോഭമായ പിന്തുണയാണ് 2021 ലെ ചരിത്രപരമായ വിജയം നേടാന്‍ അദ്ദേഹത്തെ സഹായിച്ചത്. കരുത്തനും അതേ സമയം വളരെ തന്ത്രശാലിയുമായ നേതാവിന്റെ റോളായിരുന്ന എക്കാലവും കാനം വഹിച്ചിരുന്നത്. ആദ്യം കോടിയേരി പോയി. പിന്നാലെ കാനവും.

ഒരു പാര്‍ട്ടി എന്ന നിലയില്‍ സി പി ഐക്ക് കേരള രാഷ്ട്രീയത്തില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ കഴിഞ്ഞത് കാനം രാജേന്ദ്രന്റെ കരുത്തുറ്റ നേതൃത്വത്തിലാണ്. പാര്‍ട്ടിക്ക് മൂലധനമുണ്ടാക്കുക എന്നതിലും ശ്രദ്ധപതിപ്പിച്ചയാളായിരുന്നു അദ്ദേഹം. പഴയ സംസ്ഥാന കമ്മിറ്റി ഓഫീസ് വിപുലമായി പുതുക്കിപ്പണിയാനും, ജനയുഗം, പ്രഭാത് ബുക്ക് ഹൗസ് തുടങ്ങിയ സി പി ഐ യുടെ അഭിമാനമായ സ്ഥാപനങ്ങള്‍ വളരെ പ്രൊഫഷണലായി നടത്തിക്കൊണ്ടുപോകാനും കാനം നേതൃത്വം നല്‍കിയിരുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മഹാന്‍മ്മാരായ സി പി ഐ നേതാക്കളുടെ പട്ടികയിലെ അവസാന കണ്ണിയാണ് കാനത്തിന്റെ മരണത്തോടെ ഇല്ലാതാകുന്നത്. എല്ലാ അര്‍ത്ഥത്തിലും കേരളം കണ്ട ഉജ്വലരായ കമ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാള്‍ തന്നെയായിരുന്നു കാനം രാജേന്ദ്രന്‍.