ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത്; പിന്നില്‍ മൂന്നംഗ സംഘം, നിര്‍മാതാവും നഗരസഭ ഉപാധ്യക്ഷന്റെ മകനും ഒളിവില്‍

ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ സംഭവത്തിന് പിന്നില്‍ മൂന്നംഗ സംഘമാണെന്ന് കസ്റ്റംസ്. സിനിമാ നിര്‍മാതാവ് സിറാജുദ്ദീന്‍, എറണാകുളം സ്വദേശി തുരുത്തുമ്മേല്‍ സിറാജ്, ലീഗ് നേതാവ് ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ എന്നിവരാണ് കള്ളക്കടത്തിന് പിന്നിലുള്ളതെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ ഇബ്രാഹിം കുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. ഇബ്രാഹിം കുട്ടിയുടെ മകന്‍ ഷാബിന് സ്വര്‍ണകടത്തില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. നോട്ടീസ് നല്‍കി കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്.

അതേ സമയം സിനിമാ നിര്‍മ്മാതാവ് സിറാജ്ജുദ്ദീനടക്കം പ്രതികള്‍ ഒളിവിലാണ്. സിറാജ്ജുദ്ദീന്‍ രാജ്യം വിട്ടതായി കസ്റ്റംസ് അറിയിച്ചു. ഷാബിന്റെ പാസ്‌പോര്‍ട്ട് കസ്റ്റംസ് കണ്ടു കെട്ടി. പ്രതികള്‍ മൂവരും മുമ്പും സ്വര്‍ണം കടത്തിയിട്ടുണ്ട്. സംഭവത്തില്‍ കഴിഞ്ഞ ദിവസം സിറാജുദ്ദീന്റെ വീട്ടിലും ഇബ്രാഹിംകുട്ടിയുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.

ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് രണ്ട് കിലോയിലേറെ സ്വര്‍ണം കടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ദുബായില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കാര്‍ഗോ വഴി അയച്ച ഇറച്ചി വെട്ട് യന്ത്രത്തിനുള്ളില്‍ നിന്നാണ് രണ്ട് കിലോ 232 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. പാര്‍സല്‍ ഏറ്റെടുക്കാന്‍ എത്തിയ തൃക്കാക്കര സ്വദേശി നകുലിനെ സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. തൃക്കാക്കരയിലെ തുരുത്തുമ്മേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇറച്ചിവെട്ട് യന്ത്രമെത്തിയത്. ഇത് വാങ്ങാനെത്തിയ നകുല്‍ എന്നയാളുമായും ഈ സ്ഥാപനവുമായും നഗരസഭ വൈസ് ചെയര്‍മാന്റെ മകന്‍ ഷാബിറിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുട്ടിയുടെ വീട്ടില്‍ പരിശോധന നടത്തിയത്.