പി.സി ജോര്‍ജിനെ കാണാന്‍ പോയത് പദവിക്ക് നിരക്കാത്ത പ്രവൃത്തി; വി. മുരളീധരന് എതിരെ നിയമനടപടിക്ക് യൂത്ത്‌ലീഗ്‌

വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത നടപടി സ്വാഗതാര്‍ഹമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. കേന്ദ്രമന്ത്രി വി മുരളീധരന്‍ പി സി ജോര്‍ജിനെ കാണാന്‍ പോയത് അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്ത പ്രവര്‍ത്തിയാണെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫിറോസ് പറഞ്ഞു.

ഹിന്ദുമഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കണം. ബി.ജെ.പി ഭരിക്കുന്ന കേന്ദ്രം ഇത്തരം പ്രസംഗങ്ങള്‍ക്ക് എതിരെ കേസെടുക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനം അതിന് തയ്യാറാകണം. വി.മുരളീധരന്റെ ഭാഗത്ത് നിന്നുണ്ടായ വൈകാരിക പ്രതികരണം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഫിറോസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം പി.സി.ജോര്‍ജിനെ കാണാന്‍ എ ആര്‍ ക്യാംപിന് മുന്നിലെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനെ പൊലീസ് തടയുകയും കാണാന്‍ അനുവദിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത് ഇരട്ടനീതിയാണെന്നും രാജ്യദ്രോഹം ചെയ്യുന്നവര്‍ക്കും ആളുകളെ വെട്ടിയരിഞ്ഞ് കൊല്ലുന്നവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന ഭരണകൂടം ഇരട്ടമുഖമാണ് കാണിക്കുന്നതെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. പി.സി ജോര്‍ജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്, പി.സി.ജോര്‍ജ് ഭീകരവാദിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.