അബിഗേല്‍ സാറയെ കണ്ടെത്തിയതില്‍ സന്തോഷം; ജസ്‌നയുടെ കാര്യത്തില്‍ അതുണ്ടായില്ലെന്ന് പിതാവ്

കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറയെ കണ്ടെത്തിയതില്‍ സന്തോഷം പങ്കുവച്ച് എരുമേലിയില്‍ നിന്ന് കാണാതായ ജസ്‌നയുടെ പിതാവ് ജയിംസ്. ആറുവയസുകാരി അബിഗേലിനെ കാണാതായത് മുതല്‍ താന്‍ പ്രാര്‍ത്ഥനയില്‍ ആയിരുന്നുവെന്നും കുട്ടിയെ തിരികെ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ജയിംസ് പറഞ്ഞു.

കുട്ടിയെ കാണാതായെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ താന്‍ മകള്‍ ജസ്‌നയെ ഓര്‍ത്തു. രാത്രി മുഴുവന്‍ വിഷമത്തിലായിരുന്നു. തീരെ ഉറങ്ങിയിരുന്നില്ല. മുഴുവന്‍ സമയവും ടിവി കണ്ടിരുന്നു. കുട്ടിയെ തിരികെ കിട്ടണേയെന്ന പ്രാര്‍ത്ഥനയായിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോഴായിരുന്നു കുട്ടിയെ തിരികെ കിട്ടിയ വാര്‍ത്ത അറിഞ്ഞത്. വളരെ സന്തോഷമുണ്ടെന്നും ജയിംസ് കൂട്ടിച്ചേര്‍ത്തു.

വ്യാജ വാര്‍ത്തകളൊന്നും പുറത്തുവിടാതെ കൃത്യമായ അന്വേഷണം നടത്തി. എന്നാല്‍ ഇതുപോലൊരു അന്വേഷണം അന്ന് ജസ്‌നയുടെ കാര്യത്തില്‍ ഉണ്ടായില്ലെന്നും ജയിംസ് പറയുന്നു. അന്ന് ഒരുപാട് വ്യാജ വാര്‍ത്തകള്‍ വരുകയും അന്വേഷണം വഴിതെറ്റിക്കുകയും ചെയ്തു. അതുകൊണ്ടാണ് ജസ്‌നയെ തിരികെ കിട്ടാതെ പോയതെന്നും ജയിംസ് പറഞ്ഞു.

2018 മാര്‍ച്ച് 22ന് ആയിരുന്നു എരുമേലി സ്വദേശി ജസ്‌ന ജയിംസിനെ കാണാതായത്. വീട്ടില്‍ നിന്ന് ബന്ധുവീട്ടിലേക്ക് പോകുകയാണെന്ന് അറിയിച്ചാണ് ജസ്‌ന പോയത്. വെച്ചൂച്ചിറയിലെ വീട്ടില്‍ നിന്ന് ജസ്‌ന എരുമേലി വരെ എത്തിയതിന് പൊലീസിന് തെളിവ് ലഭിച്ചിരുന്നു. എന്നാല്‍ ജസ്‌ന പിന്നീട് എങ്ങോട്ട് പോയെന്നോ എന്ത് സംഭവിച്ചെന്നോ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Read more

പൊലീസ് അന്വേഷണം വഴിമുട്ടിയതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ജസ്‌നയുടെ സഹോദരന്‍ ജയിംസ് ജോണ്‍ ജയിംസും കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്ന കെഎം അഭിജിത്തും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് 2021ല്‍ കേസ് സിബിഐ ഏറ്റെടുത്തു. നിലവില്‍ തിരുവനന്തപുരം സിബിഐ യൂണിറ്റാണ് ജസ്‌നയുടെ തിരോധാനം അന്വേഷിക്കുന്നത്.