പെണ്‍കുട്ടികള്‍ ശബരിമല വിട്ട് കഥയും കവിതയും എഴുതണമെന്ന് രമ്യ ഹരിദാസ്

പെണ്‍കുട്ടികള്‍ ശബരിമലയ്ക്കപ്പുറം ചിന്തിക്കണമെന്ന് ആലത്തൂരിലെ നിയുക്ത എം.പി രമ്യ ഹരിദാസ്. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകളും കയറണം എന്നതിലപ്പുറത്തേക്ക് വിശാലമായി ചിന്തിക്കാനുള്ള ശേഷി നമുക്കുണ്ടാവണമെന്നും രമ്യ തൃശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നു.

“പെണ്‍കുട്ടികള്‍ എത്തിപ്പെടാത്ത ഒരുപാട് മേഖലകളുണ്ട്. അവിടേക്ക് ശ്രദ്ധ ചെലുത്തണം. പെണ്‍കുട്ടികള്‍ നല്ല കഥകളും കവിതകളും എഴുതണം. ശബരിമലയിലേക്ക് കടന്നു വരിക മാത്രമല്ല ഒരു സ്ത്രീയുടെ ലക്ഷ്യമെന്നും രമ്യ പറഞ്ഞു.
ശബരിമല വിഷയത്തില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. തന്റെ വ്യക്തിപരമായ നിലപാട് കോണ്‍ഗ്രസിന്റെ നിലപാടിനൊപ്പമാണെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. എ.വിജയരാഘവന്റെ വിവാദ പ്രസ്താവനയില്‍ വനിതാ കമ്മീഷന്‍ സ്വയം നടപടിയെടുത്തില്ലെന്നും തന്റെ മൊഴി എടുക്കാന്‍ കമ്മീഷന്‍ തയ്യാറായില്ലെന്നും രമ്യ കുറ്റപ്പെടുത്തി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രമ്യയെ അധിക്ഷേപിച്ചു കൊണ്ടുള്ള വിജയരാഘവന്റെ പ്രസ്താവനയും ദീപാ നിശാന്തിന്റെ പോസ്റ്റും വലിയ ചര്‍ച്ചയായിരുന്നു.

ശബരിമല വിഷയം കോണ്‍ഗ്രസിന്റെ വിജയത്തെ സ്വാധീനിച്ചെന്ന് കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നു. 17ാമത് ലോക്സഭാ സീറ്റില്‍ 20ല്‍ 19 സീറ്റുകളാണ് കോണ്‍ഗ്രസിന് കേരളത്തില്‍ നിന്ന് ലഭിച്ചത്.