പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. ക്രൂര ലൈംഗിക പീഡനം നടന്നെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചെതന്നും എഫ്ഐറിലുണ്ട്.
കേസിൽ രാഹുൽ മാത്രമാണ് പ്രതി. രാഹുലിന്റെ സന്തത സഹചാരി ഫെനി നൈനാനാണ് കൊണ്ടു വിട്ടതെന്ന് എഫ്ഐആറിൽ പറയുന്നുണ്ടെങ്കിലും പ്രതി ചേർത്തിട്ടില്ല. എസ്ഐടി സംഘം അന്വേഷണം ആരംഭിച്ചു. അതേസമയം ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും. തുടർവാദത്തിന് ശേഷം തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതി ഇന്ന് വിധി പറഞ്ഞേക്കും.
ഇന്നലെ കേസ് പരിഗണിച്ച കോടതി തുടർവാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിൽ രാഹുലിനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. സീൽ ചെയ്ത കവറിൽ രാഹുലിന്റെ അഭിഭാഷകൻ സമർപ്പിച്ച രേഖകളും കോടതി പരിശോധിച്ചു. ഒന്നര മണിക്കൂറിലേറെ നേരമാണ് അടച്ചിട്ട കോടതി മുറിയിൽ വാദം നടന്നത്. കേസ് ഇന്നത്തേക്ക് മാറ്റിയത്, കൂടുതൽ രേഖകൾ ഹാജരാക്കാൻ അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ്.







