സെക്സ് റാക്കറ്റ് കെണിയിൽ കുടുങ്ങിയ പെൺകുട്ടി രക്ഷപെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയ സംഭവത്തിൽ ഒരാൾ പിടിയിൽ. അസം സ്വദേശിയായ ഫർഹാൻ അലി (26) എന്നയാളാണ് പിടിയിലായത്. ഒഡീഷയിലെ ഭദ്രകലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കേരളത്തിൽ ജോലി വാഗ്ദാനം ചെയ്‌ത് കോഴിക്കോട് എത്തിച്ച ആളാണ് ഇയാൾ.
ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ പെൺകുട്ടിയെ കേരളത്തിൽ എത്തിച്ചത്. 15,000 രൂപ മാസശമ്പളത്തിൽ ജോലി തരപ്പെടുത്തിത്തരാമെന്നായിരുന്നു വാഗ്ദാനം. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെടുന്നത്. മൂന്നുമാസം മുൻപാണ് പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. എന്നാൽ പെൺകുട്ടിയെ ഒറ്റക്കാക്കി മുറിപൂട്ടി ഫർഹാൻ അലി പുറത്ത് പോകും. അതിനിടെ നിരവധി പേർ മുറിയിൽ വന്ന് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു.
ഈ മാസം ആദ്യമാണ് ലോഡ്ജിൽ നിന്നും അതിസാഹസികമായി പെൺകുട്ടി രക്ഷപെട്ട് പൊലീസ് പോലീസ് സ്‌റ്റേഷനിൽ അഭയംതേടിയത്. സ്ഥിരമായി മുറി പൂട്ടി ഫർഹാൻ അലി പുറത്ത് പോകുമായിരുന്നെങ്കിലും പെൺകുട്ടി സ്റ്റേഷനിലെത്തുന്നതിൻ്റെ ഒരാഴ്‌ച മുൻപ് മുറിതുറന്ന് ഇയാൾ ഫോണിൽ സംസാരിച്ച് ടെറസിലേക്ക് നടന്നുപോയസമയത്താണ് പെൺകുട്ടി രക്ഷപ്പെട്ടത്.
രക്ഷപ്പെടുന്നതിൻ്റെ തലേദിവസം വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഓട്ടോറിക്ഷയിൽ പോകുന്നതിനിടയിൽ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് മുറിയിൽ നിന്ന് രക്ഷപ്പെട്ട ഉടൻ തന്നെ പെൺകുട്ടി മുന്നിൽക്കണ്ട ഒരു ഓട്ടോറിക്ഷയിൽ കയറി മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പോകണമെന്ന് ആവശ്യപ്പെട്ടു.
സ്റ്റേഷനിലെത്തി പെൺകുട്ടി വിവരമറിയിച്ചതോടെ പൊലീസ് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുൻപാകെയെത്തിച്ചു. സിഡബ്ല്യുസി കൗൺസലിങ് നൽകി വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുകയും പിന്നീട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയുംചെയ്‌തിരുന്നു. ഒരു ദിവസം മൂന്നും നാലും പേർ മുറിയിലെത്താറുണ്ടെന്നും ഞായറാഴ്ചകളിൽ ആറും ഏഴും പേരെ യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. അതേസമയം പ്രതിയെ പൊലീസ് കേരളത്തിൽ എത്തിക്കും. ജോലി വാഗ്ദാനം നൽകി കേരളത്തിലെത്തിച്ച് സെക്സ് റാക്കറ്റ് കെണിയിൽപ്പെടുത്തി എന്നാണ് പ്രതിക്കെതിരായ പരാതി.