ജോര്‍ജ് എം. തോമസിന് പിശക് പറ്റി; ലൗ ജിഹാദ് വിവാദം തള്ളി പി. മോഹനന്‍

കോഴിക്കോട് കോടഞ്ചേരിയില്‍ ഡി.വൈ.എഫ്.െഎ നേതാവും മുസ്ലിം സമുദായക്കാരനുമായ യുവാവ് ക്രിസ്ത്യന്‍ യുവതിയെ വിവാഹം ചെയ്തതിന് പിന്നാലെ ഉയര്‍ന്നുവന്ന ലൗ ജിഹാദ് ആരോപണങ്ങളില്‍ പ്രതതികരിച്ച് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. മിശ്രവിവാഹത്തില്‍ അസ്വാഭാവികതയില്ല. വിഷയം പാര്‍ട്ടിയെ ബാധിക്കുന്നതല്ലെന്നും വിവാഹം പരസ്പര സമ്മതത്തോടെയാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ വിവാദങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ജ് എം തോമസ് ചില പരാമര്‍ശങ്ങള്‍ നടത്തിയത് ശ്രദ്ധയില്‍പ്പെട്ടു. ജോര്‍ജ് എം. തോമസിന് പിശക് പറ്റിയതാണ്. അദ്ദേഹം പറഞ്ഞത് നാക്കുപിഴയായി കണക്കാക്കിയാല്‍ മതി. പിശക് ജോര്‍ജിന് ബോധ്യപ്പെട്ടിട്ടുണ്ട് അദ്ദേഹം അത് പാര്‍ട്ടിയെ അത് അറിയിക്കുകയും ചെയ്തുവെന്നും മോഹനന്‍ പറഞ്ഞു.

ലവ് ജിഹാദെന്നത് ആര്‍.എസ്.എസ് പ്രചാരണം മാത്രമാണ്. സംഭവത്തില്‍ സംഭവത്തില്‍ ഷെജിനോട് വിശദീകരണം ചോദിക്കേണ്ട ആവശ്യമില്ല. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ പാര്‍ട്ടി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമായിരുന്നു. ഷെജിനെതിരെ നടപടിയെടുക്കുന്നത് ഇപ്പോള്‍ പാര്‍ട്ടിയുടെ മുന്നില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോടഞ്ചേരിയില്‍ ഈ വിവാഹം മുന്‍ നിര്‍ത്തി പാര്‍ട്ടിക്കെതിരായ പ്രചാരണം നടക്കുന്നുണ്ട്. ഇത് വിശദീകരിക്കാന്‍ വേണ്ടിയാണ് ഇന്ന് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് യോഗത്തില്‍ തെറ്റിദ്ധാരണ തിരുത്തും. ലൗ ജിഹാദിനെ കുറിച്ച് പാര്‍ട്ടിയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും പി മോഹനന്‍ അറിയിച്ചു.

സംഭവത്തിന് പിന്നാലെ ദമ്പതികള്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐ രംഗത്ത് വന്നിരുന്നു. വിവാദം അനാവശ്യവും നിര്‍ഭാഗ്യകരവുമാണ്. സെക്കുലര്‍ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും, ലവ് ജിഹാദ് ഒരു നിര്‍മ്മിത കള്ളമാണെന്നുമാണ് ഡിവൈഎഫ്‌ഐ വ്യക്തമാക്കിയത്.