ലൗ ജിഹാദ് വിഷയം ബൂമറാംഗാവുമോ എന്ന് സി.പി.എമ്മിന് പേടി, കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം

ലൗജിഹാദ് വിഷയം ബൂമറാംഗാവുമോ എന്ന് സി പി എമ്മിന് ഭയം. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തി വിഷയം സജീവമാക്കി നിര്‍ത്തരുതെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് സി പി എം നേതൃത്വം നിര്‍ദേശം നല്‍കി. ഡി വൈ എഫ് ഐ നേതാവ് ഷിജിന്‍ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് തിരുവമ്പാടി മുന്‍ എം എല്‍ എയും, കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ജോര്‍ജ്ജ് എം തോമസ് നടത്തിയ ലൗവ് ജിഹാദ് പരാമര്‍ശത്തില്‍ മുസ്‌ളീം സംഘടകള്‍ക്ക് കടുത്ത പ്രതിഷേധമാണുള്ളത്. സംസ്ഥാനത്ത് ലീഗ് ഒഴിച്ചുള്ള മുസ്‌ളീം സംഘടനകളില്‍ ഏറെക്കുറെ എല്ലാവരും നിലവില്‍ സി പി എമ്മുമായി അടുപ്പം പുലര്‍ത്തുന്നവയാണ്. അത് കൊണ്ട് തന്നെ അവര്‍ക്കുള്ള പ്രതിഷേധം സി പി എമ്മിന് കണ്ടില്ലന്ന് നടിക്കാനാകില്ല.

ഈ പ്രശ്‌നം ബി ജെ പി ഏറ്റെടുക്കുകയും ക്രൈസ്തവ സഭാ വിഭാഗങ്ങളെ ബി ജെ പി ചാക്കിലാക്കുകയും ചെയ്താല്‍ അതും സി പിഎമ്മിന് വലിയ തലവേദനയുണ്ടാക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യ കേരളത്തില്‍ ക്രൈസ്തവ വിഭാഗങ്ങളും ഉത്തര കേരളത്തില്‍ മുസ്‌ളീങ്ങളും ഇടതു മുന്നണിക്ക് പിന്നില്‍ അണിനിരന്നത് കൊണ്ടാണ് വീണ്ടും ഭരണത്തില്‍ തിരിച്ചുവരാന്‍ കഴിഞ്ഞത്. ഈ വിവാദം രണ്ട് വിഭാഗങ്ങളെയും സി പി എമ്മില്‍ നിന്നും ഇടതുമുന്നണിയില്‍ നിന്നും അകറ്റും എന്ന ഭീതി മുന്നണിക്കും പാര്‍ട്ടിക്കമുണ്ട്. അത് കൊണ്ട് തന്നെ അതിരുകടന്ന പ്രതികരണങ്ങള്‍ ഒന്നും ഈ വിഷയത്തില്‍ വേണ്ടാ എന്നാണ് സി പി എം നേതൃത്വം തിരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ സി പി എം നേതൃത്വം രണ്ട് മത വിഭാഗങ്ങളുടെ നേതാക്കളുമായി ഈ വിഷയത്തില്‍ ആശയവിനിമയം നടത്തുമെന്നാണ് അറിയുന്നത്.
സി പി എം നേതൃത്വത്തിന്റെ കര്‍ശനമായ ഇടപെടല്‍ കൊണ്ടാണ് പിറ്റേ ദിവസം തന്നെ ജോര്‍ജ്ജ് എം തോമസ് തന്റെ ലൗ ജിഹാദ് ആരോപണം പിന്‍വലിച്ചത്. അതേ സമയം ജോര്‍ജ്ജ് എം തോമസിനെതിരെ ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടാകില്ലന്ന വ്യക്തമായ സൂചനയും പാര്‍ട്ടി നല്‍കി. ഡി വൈ എഫ് ഐ നേതാവ് ഷിജിനെതിരെയും പാര്‍ട്ടി തലത്തില്‍ ഉടനെ നടപടിയുണ്ടാകില്ല. പ്രശ്‌നം ആറിത്തണുത്ത ശേഷം മാത്രം അക്കാര്യം ആലോചിച്ചാല്‍ മതിയെന്നാണ് സി പിഎം നേതൃത്വം എടുത്തിരിക്കുന്ന തിരുമാനം.

അതേ സമയം യു ഡി എഫിന് ഇക്കാര്യത്തില്‍ കാര്യമായ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ കഴിയില്ലന്ന ആശ്വാസവും സി പി എമ്മിനും ഇടതുമുന്നണിക്കുമുണ്ട്. കെ വി തോമസിനെപ്പോലൊരു നേതാവിനെ കോണ്‍ഗ്രസില്‍ നിന്നും ചാടിച്ച് കൊണ്ടുവന്നത് പോലും ക്രൈസ്തവ സഭാ വിഭാഗങ്ങളെ കൂടുതല്‍ അടുപ്പിക്കുക എന്ന ഉദ്ദേശം മുന്‍ നിര്‍ത്തിയാണ്. രണ്ട് ന്യുന പക്ഷ വിഭാഗങ്ങളെയും പാര്‍ട്ടിക്കൊപ്പം നിര്‍ത്തിക്കൊണ്ടുള്ള രാഷ്ട്രീയ നീക്കം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ വിജയം സി പിഎമ്മിന് നല്‍കിയത് കൊണ്ട് എന്ത് വില കൊടുത്തും ആ തന്ത്രവുമായി മുന്നോട്ട്‌പോകാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അത് കൊണ്ട് തന്നെ ലൗ ജിഹാദ് വിഷയം എത്രയും പെട്ടെന്ന് ആറിത്തണക്കേണ്ടത് സി പി എമ്മിനെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്്.