ഇ.എം.എസിന് പോലും നാക്കുപിഴ പറ്റിയിട്ടുണ്ട്, ലൗ ജിഹാദില്ല; തെറ്റു പറ്റിയെന്ന് ജോര്‍ജ് എം. തോമസ്

കോടേഞ്ചരി വിവാദത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് മുന്‍ എംഎല്‍എ ജോര്‍ജ് എം.തോമസ്. ലവ് ജിഹാദില്ല, ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണ് കണ്ടത്. പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. പാര്‍ട്ടി സെക്രട്ടറിയെ അപ്പോള്‍ത്തന്നെ അറിയിച്ചു. ഇ.എം.എസിനുപോലും നാക്കുപിഴ പറ്റിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജോര്‍ജ് എം.തോമസിനെ തള്ളി സിപിഎമ്മും ഡിവൈഎഫ്‌ഐയും രംഗത്തുവന്നിരുന്നു.

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകള്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥിനികളെ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ടെന്നാണ് ജോര്‍ജ്ജ് എം തോമസ് അഭിപ്രായപ്പെട്ടത്. തങ്ങളുടെ ലോക്കല്‍ കമ്മിറ്റി അംഗം തന്നെ എസ്ഡിപിഐ സ്വാധീനത്തിലുള്ളയാളാണെന്നമുളള സൂചനയും ജോര്‍ജ്ജ് എം തോമസ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇത്തരമൊരു പ്രണയമുണ്ടെങ്കില്‍ പാര്‍ട്ടിയോട് അറിയിക്കണമായിരുന്നു. അടുത്ത സഖാക്കളോടോ പാര്‍ട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല.ക്രൈസ്തവ സമുദായം പാര്‍ട്ടിയുമായി അടുക്കേണ്ട സമയത്ത് ഇത്തരമൊരു നീക്കം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഷിജിന്‍ വിവാഹം കഴിച്ച ജ്യോത്സന 15 ദിവസം മുന്‍പാണ് വിദേശത്ത് നിന്ന് വന്നത്. 15 ദിവസം കൊണ്ട് ഇത്രയും ആഴത്തിലുള്ള പ്രണയം ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ലെന്ന വാദവും അദ്ദേഹം മുന്നോട്ടുവെച്ചു. ഷെജിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കുമെന്നും ജോര്‍ജ്ജ് എം തോമസ് വ്യക്തമാക്കിയിരുന്നു.

അതേ സമയം പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഷെജിന്‍ ജ്യോത്സനയുമായി ഒളിവില്‍ കഴിയുന്നതെന്നാണ് ജ്യോത്സനയുടെ കുടുംബം ആരോപിക്കുന്നത്. ഇന്നലെ ക്രിസ്ത്യന്‍ സംഘടനകള്‍ ഇവിടെ മാര്‍ച്ച് നടത്തിയിരുന്നു. ഡി വൈ എഫ് ഐ നേതാവായ ഷിജിനും, ക്രൈസ്തവ സമുദായംഗമായ ജ്യോല്‍സനയും വിവാഹിതരായ സംഭവം ഈ പ്രദേശത്ത്് രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുള്ള വിടവ് വലിയ തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.