ഹിജാബ് നിരോധനം: ഭരണഘടനാലംഘനമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കര്‍ണാടകയില്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഹിജാബ് നിരോധനം ഭരണഘടന ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിക വസ്ത്രധാരണത്തിന്റെ ഭാഗമാണ് ഹിജാബ്. ഇഷ്ടപ്പെട്ട് വസ്ത്രം തിരഞ്ഞെടുക്കാനുള്ള അവകാശം മുസ്ലിം സ്ത്രീകള്‍ക്ക് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത പ്രവാസി സെല്‍ സംസ്ഥാന നേതൃ സംഗമത്തില്‍ സംസാരിക്കവെയാണ് പ്രതികരണം.

കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാനപങ്ങളില്‍ ഹിജാബ് നിരോധിച്ചത് രാജ്യം അനുവദിച്ച സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. ഹിജാബിന്റെ പേരില്‍ അനാവശ്യ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് തങ്ങള്‍ കുറ്റപ്പെടുത്തി. വിവാഹ പ്രായത്തിലെ മാറ്റം, ഹിജാബ് നിരോധനം എന്നിവയിലെല്ലാം മത സ്വാതന്ത്യമാണ് ഹനിക്കപ്പെട്ടതെന്ന് തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ മാസമാണ് കര്‍ണാടക ഉഡുപ്പി ഗവണ്‍മെന്റ് പ്രീ യൂണിവേഴ്സിറ്റി കോളജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് ക്ലാസില്‍ കയറാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഹിജാബ് സമരം ആരംഭിച്ചത്. വിഷയം പിന്നീട് വിവാദമാവുകയും മറ്റ് ജില്ലകളിലേക്ക് വ്യാപിക്കുകയും ചെയ്തിരുന്നു. അന്തിമ വിധി പുറപ്പെടുവിക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ അറിയിച്ചത്.

ഹിജാബുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്. പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കാനും വിദ്യാഭ്യാസം തുടരാനും അനുവദിക്കണമെന്ന് ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടപ്പോള്‍, ഇസ്ലാമില്‍ ഹിജാബ് അനിവാര്യമാണോ എന്ന് കണ്ടെത്തേണ്ടത് ആവശ്യമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം.