'മുഖ്യമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഇഎംഎസ്, താഴ്ന്ന ജാതിക്കാരോട് അദ്ദേഹത്തിന് വിരോധമായിരുന്നു'

ഇഎംഎസ്, ടി.വി.തോമസ്, എ.കെ.ഗോപാലന്‍ തുടങ്ങി സി.പിഎമ്മിന്റെ സമ്മുന്നത നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗരിയമ്മ. ന്യൂസ് 18 ന്റെ ” അന്ന് ഞാന്‍ ” എന്ന പ്രോഗ്രാമില്‍ രാജീവ് ചന്ദ്രശേഖറുമായി സംസാരിക്കുകയായിരുന്നു ഗൗരിയമ്മ.

ഇഎംഎസ് താഴ്ന്ന ജാതിക്കാരോട് താല്പര്യമില്ലാതിരുന്ന നേതാവായിരുന്നുവെന്നും ടി.വി.തോമസിന്റെ വഴിവിട്ട ജീവിതമായിരുന്നു അദ്ദേഹത്തെ 57 ല്‍ മുഖ്യമന്ത്രിയാക്കുന്നതില്‍ നിന്ന് തടഞ്ഞതെന്നും തുടങ്ങി, തന്റെ ജീവിതത്തിന്റെ പ്രധാന തീരുമാനങ്ങളെല്ലാം പാര്‍ട്ടിയാണ് എടുത്തതെന്നും തനിക്ക് അതിന് സ്വാതന്ത്രമുണ്ടായിരുന്നില്ലെന്നും രൂക്ഷമായ വിമര്‍ശനമാണ് ഗൗരിയമ്മ പാര്‍ട്ടിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

1987 ല്‍ തനിക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഇഎംഎസാണ്. ഇഎംഎസ് ഒരു നമ്പൂതിരിയായിരുന്നു. താഴ്ന്ന ജാതിക്കാരിയെ മുഖ്യമന്ത്രിയാകുന്നതില്‍ ഇഎംഎസിന് എതിര്‍പ്പുണ്ടായിരുന്നു. ഇഎംഎസിന് തന്നോട് വിരോധമുണ്ടായിരുന്നു എന്ന് പറയുന്നില്ല. പക്ഷേ ഭരണം നടത്തേണ്ടത് മേല്‍ജാതിക്കാരാകണമെന്ന് ഇഎംഎസിന് നിര്‍ബന്ധമുണ്ടായിരുന്നു. അത് കൊണ്ടാണ് ഭരണമികവെന്നും ഇല്ലാതിരുന്നിട്ടു കൂടി നായനാരെ മുഖ്യമന്ത്രിയാക്കാന്‍ കൊണ്ടുവന്നത്. നായനാര്‍ ചിരിച്ച് നടക്കും. മുരളി ഫയല്‍ നോക്കും. നായനാര്‍ മുഖ്യമന്ത്രിയായിരുന്നിട്ട് എന്താണ് ചെയ്തത്. പ്രൈവറ്റ് സെക്രട്ടറി മുരളി എഴുതികൊടുക്കുന്നതിനടിയില്‍ ഒപ്പിടുകമാത്രമേ നായനാര്‍ ചെയ്തിട്ടുള്ളൂ. ഒരു തീരുമാനവും നായനാര്‍ എടുക്കാറുണ്ടായിരുന്നില്ലെന്നും ഗൗരിയമ്മ ആരോപിച്ചു.

ഇഎംഎസ് മരിച്ചപ്പോള്‍ താന്‍ റീത്ത് വച്ചിട്ടില്ല. തനിക്ക് ഇഎംഎസിനെ കുറിച്ച് അത്രയേ ഉള്ളൂ അഭിപ്രായം. നമ്പൂതിരിപ്പാടെന്ന് പറഞ്ഞ് ഇന്നും വലിയ കേമനായാണ് നടക്കുന്നത്. സ്വന്തം കാര്യം മാത്രമേ ഇഎംഎസ് നോക്കിയിട്ടൊള്ളൂ. കള്ളനെന്ന് ഒരാളെക്കുറിച്ച് അഭിപ്രായമുണ്ടെങ്കില്‍ എങ്ങനെയാണ് അയാള്‍ മരിച്ചാല്‍ നമ്മള്‍ റീത്ത് വയ്ക്കുന്നതെന്നും ഗൗരിയമ്മ ചോദിച്ചു.