'പറയുന്നതില്‍ മര്യാദ വേണം, വഴിയില്‍ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിക്ക് ഉടച്ച ശേഷം രക്ഷിക്കണേ എന്ന് പറയും പോലെ'; രാഹുല്‍ ഗാന്ധിയുടെ സൗജന്യ യാത്ര ഗ്യാരന്റിയെ പരിഹസിച്ച് ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി യില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയെന്ന രാഹുല്‍ഗാന്ധിയുടെ ഗ്യാരണ്ടിയെ പരിഹസിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍ രംഗത്ത്. പറയുന്നതില്‍ മര്യാദ വേണമെന്നാണ് ഗതാഗത മന്ത്രി പറയുന്നത്. വഴിയില്‍ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിയ്ക്ക് ഉടച്ച ശേഷം രക്ഷിക്കണേ എന്ന് പറയുന്നത് പോലെയാണ് രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസിന്റേയും പ്രഖ്യാപനമെന്നാണ് കെ ബി ഗണേഷ് കുമാറിന്റെ പരിഹാസം. വാഗ്ദാനം നടപ്പാക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ രണ്ടുമാസം കൊണ്ട് കെ.എസ്.ആർ.ടി.സി.യും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി പറഞ്ഞു.

ദൈനം ദിനമുള്ള കാര്യങ്ങള്‍ നടക്കുന്ന രീതിയിലാണ് നിലവില്‍ കെഎസ്ആര്‍ടിസിയുള്ളതെന്നും നഷ്ടം ഉണ്ടാകാതെ നടത്തിക്കൊണ്ട് പോകാമെന്ന് മാത്രമെന്നും ഗതാഗത മന്ത്രി ചൂണ്ടിക്കാട്ടി. വഴിയില്‍ കൂടി പോകുന്നവര്‍ എന്തേലും പറയുന്നുവെന്നാണ് കെ ബി ഗണേഷ് കുമാര്‍ രാഹുല്‍ ഗാന്ധിയുടെ ഗ്യാരന്റെയെ കുറിച്ച് പറഞ്ഞത്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കിയ കര്‍ണ്ണാടക ട്രാന്‍പോര്‍ട്ട് കോര്‍പ്പറേഷന്‍ നഷ്ടത്തിലാണെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് കാലത്ത് എന്തേലും പറയുന്നുവെന്ന് മാത്രമെന്നും ഗതാഗതമന്ത്രി വിഷയത്തെ പരിഹസിച്ചു. അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ആനുകൂല്യം നല്‍കുന്നതെന്നും കെ എസ് ആര്‍ ടി സി യെ ജീവനക്കാര്‍ കഷ്ടപ്പെട്ടാണ് ഉയര്‍ത്തിക്കൊണ്ട് വരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇപ്പോൾ കെ.എസ്.ആർ.ടി.സി. ഒരുവിധം പച്ചപിടിച്ചു വരികയാണ്. വകുപ്പിനെ നശിപ്പിക്കാൻ യു.ഡി.എഫ്. മുൻപും ഗവേഷണം നടത്തിയിട്ടുണ്ട്. സൗജന്യ യാത്ര എന്നത് വനിതാദിനത്തിൽ മാത്രമാണെന്ന് പിന്നീട് മാറ്റിപ്പറയാൻ നാണമില്ലാത്തവരാണ് കോൺഗ്രസ്സുകാരെന്നും മന്ത്രി പരിഹസിച്ചു.