യു ഡി എഫില്‍ വീണ്ടും കടന്നുകയറാനുള്ള ഗണേശന്റെ തന്ത്രം പാളി, അടുപ്പിക്കരുതെന്ന് എ വിഭാഗം, മുഹമ്മദ് റിയാസുമായി തെറ്റിയതോടെ സി പി എമ്മും കൈവിട്ടു

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ മനപ്പൂര്‍വ്വം പെടുത്തിയതാണെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പത്തനാപുരം എം എല്‍ എ കെ ബി ഗണേഷ്‌കുമാറണെന്നുമുളള സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് അടഞ്ഞു പോയത് ഗണേഷ് കുമാറിന്റെ യു ഡി എഫ് പ്രവേശനം. ഇടതുമുന്നണിയില്‍ മന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെട്ടപ്പോള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ യുഡി എഫിലേക്ക് വീണ്ടും ചേക്കേറാനുള്ള കരുക്കള്‍ നീക്കുകയായിരുന്നു ഗണേശ് കുമാര്‍. എന്നാല്‍ സി ബിഐ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടു പുറത്ത് വന്നതോടെ ഒരു കാരണവശാലും ഗണേശനെ യു ഡി എഫിലേക്ക് അടുപ്പിക്കരുതെന്നാണ് കോണ്‍ഗ്രസിലെ എ വിഭാഗം ഉള്‍പ്പെടെയുളള വലിയൊരു വിഭാഗം ആവശ്യപ്പെടുന്നത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടതോടെ ഇടതുമുന്നണിക്ക് അകത്തോ പുറത്തോ എന്നുറപ്പില്ലാത്ത അവസ്ഥയിലായിരുന്നു കെ ബി ഗണേഷ് കുമാര്‍ . സി പി എമ്മിലെ വലിയൊരുവിഭാഗം നേതാക്കള്‍ ഗണേഷ് കുമാറിനെതിരാണ്. അത് കൊണ്ട് പതിയെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ യു ഡി എഫിലേക്ക് ചേക്കാറാനൊരുങ്ങുകയായിരുന്നു പത്തനാപുരം എം എല്‍ എ . എന്നാല്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഡാലോചനയില്‍ പ്രധാന പങ്കുവഹിച്ചുവെന്ന് സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട വെളിപ്പെടുത്തിയതോടെ യു ഡി എഫ് പ്രവേശനം തല്‍ക്കാലത്തേക്കെങ്കിലും അടഞ്ഞ അധ്യായമായി മാറി. ഇനി മുഹമ്മദ് റിയാസിന്റെ കാല്‍ക്കല്‍ വീഴുകയോ അല്ലങ്കില്‍ ഒരു മുന്നണിയിലും ഇല്ലാതെ നില്‍ക്കുകയോ വേണം എന്ന അവസ്ഥയിലായി ഗണേശന്റെ കാര്യം.

കോണ്‍ഗ്രസില്‍ വി ഡി സതീശന്‍ ഉള്‍പ്പെടുന്ന ഐ വിഭാഗത്തിന് ഗണേശനോട് താല്‍പര്യമുണ്ടെങ്കിലും തല്‍ക്കാലും അത് പുറത്ത് കാണിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഐ ഗ്രൂപ്പിന് ഗണേശനോടുളള അനുഭാവം മനസിലാക്കിയാണ് ഗണേശനെ യു ഡി എഫില്‍ അടുപ്പിക്കരുതെന്ന് ഉമ്മന്‍ചാണ്ടിയുടെ പഴയ അനുയായിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഷാഫി പറമ്പില്‍ പ്രസ്താവന ഇറക്കിയത്. രാഹുല്‍ മാങ്കൂട്ടിത്തലിനെ പോലെയുള്ളവവരും ഗണേശനെതിരെ ശക്തമായ നിലപാട് എടുത്തുകഴിഞ്ഞു.