ഇന്ധന സെസ് കുറയ്ക്കാന്‍ വേണ്ടിയല്ല കൂട്ടിയത്, ഇത് ജനത്തിനു വേണ്ടി: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

ഇന്ധന സെസ് കുറയ്ക്കാന്‍ വേണ്ടിയല്ല കൂട്ടിയതെന്ന് ധനമന്ത്രി കെ.എല്‍ ബാലഗോപാല്‍. അങ്ങനെ എങ്കില്‍ അഞ്ചു രൂപ കൂട്ടിയിട്ട് മൂന്ന് രൂപ കുറയ്ക്കാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടിയത് ജനത്തിനു വേണ്ടിയാണ്. സെസ് കുറയ്ക്കാത്തത് പ്രതിപക്ഷ സമരം കാരണമല്ലെന്നും പ്രതിപക്ഷം കാര്യങ്ങള്‍ മനസിലാക്കി സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ധന സെസ് അടക്കം ബജറ്റില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി-സെസ് വര്‍ദ്ധനക്കെതിരെ പ്രതിപക്ഷം  പ്രതിഷേധം കടുപ്പിച്ചു. നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് യുഡിഎഫ് നടത്തുന്നത്. ചോദ്യോത്തര വേളയില്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ച പ്രതിപക്ഷം നടുക്കളത്തിലിറങ്ങി. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷം പ്രതിഷേധം തുരുകയാണ് പ്രതിഷേധം കണക്കിലെടുത്ത് ചോദ്യോത്തരവേള റദ്ദാക്കി സഭാ നടപടികള്‍ വേഗത്തിലാക്കി.

പ്രതിഷേധത്തിന്റെ ഭാഗമായി എംഎല്‍എമാര്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ കാല്‍നടയായാണ് എംഎല്‍എ ഹോസ്റ്റലില്‍ നിന്നും നിയമസഭയിലേക്കെത്തിയത്. തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണ് സര്‍ക്കാരിനെന്ന് വിഡി സതീശന്‍ പറഞ്ഞു.

പ്രതിരോധിക്കാന്‍ വാക്കുകളില്ലാതെ വരുമ്പോള്‍ പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് സര്‍ക്കാര്‍. ജനങ്ങളെ മറന്നാണ് അവരുടെ പ്രതിഷേധം. പ്രതിപക്ഷം സമരം ചെയ്തതിന്റെ പേരില്‍ നികുതി കുറയ്ക്കില്ലെന്ന നിലപാടാണ് അവര്‍ക്ക്.

ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് പറയുന്നത് സമരം ചെയ്തത് കൊണ്ട് നികുതിയിളവ് തരുന്നില്ലെന്ന്. പണ്ട് ഇതേ പോലെ നികുതി വര്‍ധന വന്നപ്പോള്‍ നികുതി കൊടുക്കാതെ പ്രതിഷേധിക്കണമെന്ന് പറഞ്ഞയാളാണ് പിണറായി വിജയനെന്നും സതീശന്‍ പറഞ്ഞു.

സഭാ സമ്മേളനം ഇടക്കാല അവധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ സഭയ്ക്ക് പുറത്തെ പ്രതിഷേധം ഏതു രീതിയില്‍ വേണമെന്ന കാര്യം നേതാക്കള്‍ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയിലേക്ക് എത്തിയത്. നാല് പൊലീസ് വാഹനകളാണ് മന്ത്രിയുടെ വാഹുനത്തിന് അകമ്പടിയായി എത്തിയത്.