മന്ത്രിസഭ പുനഃസംഘടനയില്‍ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് മുന്നണികള്‍; പുനഃസംഘടന എന്‍സിപിയ്ക്കും ബാധകമെന്ന് തോമസ് കെ. തോമസ്

എല്‍ഡിഎഫ് മന്ത്രിസഭ പുനഃസംഘടനയില്‍ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് മുന്നണികള്‍ രംഗത്ത്. കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് കോവൂര്‍ കുഞ്ഞുമോന്‍ എല്‍ഡിഎഫിന് കത്ത് നല്‍കിയതായാണ് റിപ്പോര്‍ട്ട്. അഞ്ച് തവണ എംഎല്‍എയായ തന്നെ മന്ത്രിയാക്കണമെന്ന് കുഞ്ഞുമോന്‍ പറഞ്ഞതായാണ് വിവരം.

കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും മന്ത്രി സ്ഥാനത്തിനായി രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിസഭ പുനഃസംഘടന എന്‍സിപിയ്ക്കും ബാധകമാണെന്ന് തോമസ് കെ തോമസ് എംഎല്‍എ പറഞ്ഞു. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ നേരില്‍ കണ്ട് മന്ത്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും രണ്ടര വര്‍ഷത്തിന് ശേഷം എകെ ശശീന്ദ്രന്‍ മന്ത്രിപദം ഒഴിയണമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നതായും തോമസ് കെ തോമസ് പറഞ്ഞു.

കെ.പി മോഹനനെ മന്ത്രിയാക്കണമെന്ന് എല്‍ജെഡിയും മാത്യു തോമസിനായി ജെഡിഎസിലെ ഒരു വിഭാഗവും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതേസമയം മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വാര്‍ത്തകള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തള്ളി. പ്രചരിക്കുന്നത് കൃത്രിമമായി സൃഷ്ടിച്ച വാര്‍ത്തകളാണെന്നും ഇടത് മുന്നണിയോ സിപിഎമ്മോ ഏതെങ്കിലും പാര്‍ട്ടിയോ ആലോചിട്ടില്ലാത്ത വിഷയമാണിതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

സിപിഎം സര്‍ക്കാരിന്റെ രണ്ടരവര്‍ഷം പൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രി സ്ഥാനങ്ങളില്‍ മാറ്റം വരുത്തവാന്‍ ആലോചിക്കുന്നത്. രണ്ടരവര്‍ഷത്തില്‍ മന്ത്രി സ്ഥാനത്തില്‍ മാറ്റം വരുത്തുമെന്ന് ഘടകകക്ഷികള്‍ക്ക് സിപിഎം ഉറപ്പ് നല്‍കിയിരുന്നു. തീരുമാനങ്ങളെടുക്കാന്‍ അടുത്തയാഴ്ച നിര്‍ണായക യോഗങ്ങള്‍ ചേര്‍ന്നേക്കും, സ്പീക്കര്‍ എ എന്‍ ഷംസീറീനെ ആരോഗ്യമന്ത്രിയാക്കാനും നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.