'സ്വാതന്ത്ര്യവും ജനാധിപത്യവും വെല്ലുവിളി നേരിടുന്നു': സമരചരിത്രത്തില്‍ നിന്ന് ചിലരെ അടര്‍ത്തി മാറ്റാന്‍ ശ്രമമെന്ന് കേരള നിയമസഭ

പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിച്ചു. പത്ത് ദിവസമാണ് സമ്മേളനം നടക്കുന്നത്. ആദ്യ ദിവസമായ ഇന്ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനം മാത്രമാണുള്ളത്. മറ്റു നടപടിക്രമങ്ങള്‍ ഉണ്ടാവില്ല. സ്വാതന്ത്ര്യ സമര ചരിത്രം ഓര്‍മിപ്പിക്കുന്നത് മതനിരപേക്ഷതയുടെ പാഠമാണ്. അതിന് ആധുനിക കാലത്ത് ഏറെ പ്രസക്തിയുണ്ടെന്നും സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു.

സ്വാതന്ത്ര്യവും ജനാധിപത്യവും വെല്ലുവിളി നേരിടുകയാണ്. സമത്വം എന്ന ആശയം തന്നെ വെല്ലുവിളിയിലാണ്. ആഘോഷത്തിന്റെ മാത്രമല്ല ആലോചനയുടെ കൂടി ആവശ്യകതയാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ പ്രസക്തിയെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഒരേ ലക്ഷ്യത്തിനായി വ്യത്യസ്ത വഴികളിലൂടെ പോരാടിയതാണ് സ്വാതന്ത്ര്യ സമരം. എന്നാല്‍ സമര ചരിത്രത്തില്‍ നിന്ന് ചിലരെ അടര്‍ത്തി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിനെ ചെറുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഗാന്ധിജിയുടെയും നെഹ്‌റുവിന്റേയും സ്ഥാനത്ത് ബ്രിട്ടിഷുകാര്‍ക്ക് മുന്നില്‍ മാപ്പ് അപേക്ഷ നല്‍കിയ ചിലരെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിനെ ജാഗ്രതയോടെ കാണണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഫാസിസം അപകടകരമായി വളരുകയാണ്. ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കാണുന്നു. ജനാധിപത്യത്തെയും മതേതരത്വത്തെയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളെയും നെഞ്ചോട് ചേര്‍ത്തുവയ്‌ക്കേണ്ട കാലം ആണിത്. ഇന്നത്തെ അതി തീവ്ര ദേശീയതയും ഫാസിസ്റ്റ് രീതികളും ദേശീയതയുടെ അന്തസത്ത തകര്‍ക്കുന്നുവെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Read more

ഗവര്‍ണര്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായ സാഹചര്യത്തിലാണ് നിയമ നിര്‍മാണത്തിനായി പ്രത്യേക സമ്മേളനം ചേരുന്നത്. ലോകായുക്ത നിയമ ഭേദഗതി, സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കല്‍ എന്നിവയുള്‍പ്പെടെയുള്ള ബില്ലുകള്‍ സഭയില്‍ അവതരിപ്പിച്ചേക്കും. നിയമ നിര്‍മ്മാണത്തിനായി ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സഭ സമ്മേളിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ അസാധാരണ സ്ഥിതി കണക്കിലെടുത്ത് സമ്മേളനം നേരത്തെ ആക്കുകയായിരുന്നു.