സൗജന്യ ക്രിസ്മസ് കിറ്റുകളുടെ വിതരണം നാളെ (ഡിസംബർ 3) മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യക്കിറ്റ് ഈ മാസം ക്രിസ്മസ് കിറ്റായാണ് നൽകുന്നത്. കടല, പഞ്ചസാര, നുറുക്ക് ഗോതമ്പ്, വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയർ, തുവരപ്പരിപ്പ്, തേയില, ഉഴുന്ന്, തുണി സഞ്ചി എന്നിവ അടങ്ങുന്നതാണ് ക്രിസ്‌മസ് കിറ്റ്.
482 കോടി രൂപയാണ് ക്രിസ്മസ് കിറ്റ് വിതരണത്തിനായി സർക്കാർ ചെലവിടുന്നത്. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ 368 കോടി രൂപ വീതമാണ് സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനായി ചെലവഴിച്ചത്. ഇതുവരെ ഈ തുക വകയിരുത്തിയിരുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നായിരുന്നു. എന്നാൽ ഇത്തവണ ബജറ്റ് വിഹിതത്തിൽ നിന്നൊരു തുക കൂടി ഇതിനു വേണ്ടി അനുവദിച്ചിട്ടുണ്ട്.
Read more
എല്ലാ കാർഡുടമകൾക്കും റേഷൻ കടകൾ വഴി കിറ്റ് ലഭിക്കുന്നതായിരിക്കും. 88.92 ലക്ഷം കാർഡുടമകൾക്കാണ് സൗജന്യ ഭക്ഷ്യ കിറ്റ് ലഭിക്കുക. സെപ്റ്റംബർ മാസം 84 ലക്ഷം പേരും, ഒക്ടോബറിൽ 82.03 ലക്ഷം കാർഡുടമകളും, നവംബറിൽ 12.47 ലക്ഷം പേരും കിറ്റ് കൈപ്പറ്റി. ഒക്ടോബറിലെ കിറ്റ് വാങ്ങാനുള്ള അവസാന തിയതി ഡിസംബർ അഞ്ചാക്കി നിശ്ചയിച്ചു. നവംബറിലെ കിറ്റ് വിതരണം ഇതോടൊപ്പം തുടരും. നവംബറിലെ റീട്ടെയിൽ റേഷൻ വിതരണവും ഈ മാസം 5 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.