ആദിവാസി സ്ത്രീകള്‍ക്കുള്ള തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ തട്ടിപ്പ്; പ്രതി പിടിയില്‍

പാലക്കാട് ആദിവാസി സ്ത്രീകള്‍ക്കുള്ള തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ വന്‍ തട്ടിപ്പ് നടത്തിയ സ്ത്രീ അറസ്റ്റില്‍. മുതലമടയിലെ അപ്‌സര ട്രയിനിങ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് എം.ഡിയായ വിഷ്ണുപ്രിയയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കോടി രൂപയോളം ആണ് ഇവര്‍ തട്ടിയെടുത്തതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആദിവാസി വനിതകളുടെ പരാതിയിന്മേലാണ് നടപടി ഉണ്ടായിരിക്കുന്നത്.

പ്രതിയ്‌ക്കെതിരെ വഞ്ചനാക്കുറ്റം, ഭീഷണിപ്പെടുത്തല്‍, ജാതി പേര് വിളിച്ചുള്ള അധിക്ഷേപിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒളിവിലായിരുന്ന പ്രതിയെ ഒറ്റപ്പാലത്ത് നിന്നാണ് ചിറ്റൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സര്‍ക്കാര്‍ പദ്ധതി ഏറ്റെടുത്ത അപ്‌സര ട്രെയിനിംഗ് ഇന്‍സ്റ്റ്യൂട്ട് ആദിവാസികള്‍ക്കായുള്ള ഫണ്ട് തട്ടിയെടുത്തതായാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ പദ്ധതിയിലെ ഒരു കോടി രൂപയുടെ 25 ശതമാനം പോലും ചെലവഴിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വാങ്ങിയ തയ്യല്‍ മെഷീനുകള്‍ കീടുതലും കേടായതാണ്.

അധ്യാപകര്‍ക്കുള്ള വേതനത്തിലും ഇവര്‍ തിരിമറി നടത്തിയിരുന്നു. തിരുവനന്തപുരം വിതുര മലയടിയിലെ പരിശീലന കേന്ദ്രത്തില്‍ നടന്ന തട്ടിപ്പിലും ഇവരെ ചോദ്യം ചെയ്യും.