ക്രിപ്‌റ്റോ കറന്‍സിയുടെ പേരിലും തട്ടിപ്പ്; ഹൈറിച്ച് ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

ഹൈറിച്ച് തട്ടിപ്പ് കേസില്‍ ഉടമകളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. ഹൈറിച്ച് ഉടമകളായ കെഡി പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും 212 കോടി രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. ക്രിപ്‌റ്റോ കറന്‍സി വഴി ഹൈറിച്ച് ഉടമകള്‍ 850 കോടി രൂപ തട്ടിയെടുത്തതായും ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഹൈറിച്ച് ഉടമകളുടെ വീട്ടില്‍ ഇഡി പരിശോധന നടത്തിയത്. സായുധ സേനയുടെ അകമ്പടിയോടെ ഇഡി പരിശോധനയ്‌ക്കെത്തിയപ്പോഴേക്കും പ്രതികള്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞിരുന്നു. ഇവരെ ബന്ധപ്പെടാന്‍ ഇഡി ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. കേരളത്തില്‍ മാത്രം പ്രതികള്‍ 1630 കോടി തട്ടിപ്പ് നടത്തിയതായാണ് പൊലീസ് റിപ്പോര്‍ട്ട്.

Read more

അതേ സമയം പ്രതികള്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൊച്ചി കലൂരിലെ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. കോടതി പ്രതികളുടെ ഹര്‍ജി ഈ മാസം 30ന് പരിഗണിക്കാനായി മാറ്റി. 2019ല്‍ ആണ് പ്രതാപനും ശ്രീനയും ചേര്‍ന്ന് സ്ഥാപനം ആരംഭിച്ചത്. ലാഭവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തായിരുന്നു പ്രതികള്‍ നിക്ഷേപം സ്വീകരിച്ചിരുന്നത്.