മൂന്നാറില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവം, നാല് പേര്‍ അറസ്റ്റില്‍

മൂന്നാറില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ടോപ്പ് സ്റ്റേഷനില്‍ ഹോട്ടല്‍ നടത്തുന്ന മിഥുന്‍ (32) ഇയാളുടെ ബന്ധുവായ മിലന്‍ (22) മുഹമ്മദ് ഷാന്‍ (20) ഡിനില്‍ (22) എന്നിവരാണ് പൊലീസ് പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ എത്തിയ മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. രാത്രി എട്ട് മണിക്ക് ഹില്‍ടോപ്പ് ഹോട്ടലില്‍ സംഘം ചായ കുടിക്കാന്‍ കയറി.

ചായ തണുത്തുപോയി എന്നാരോപിച്ച് കൂട്ടത്തിലെ ഒരാള്‍ അതെടുത്ത് ജീവനക്കാരന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് വിനോദ സഞ്ചാരികളും ഹോട്ടല്‍ ജീവനക്കാരും തന്നില്‍ തര്‍ക്കമുണ്ടാകുകയും സഞ്ചാരികള്‍ തങ്ങളുടെ ബസില്‍ കയറി പോകുകയും ചെയ്തു.

എന്നാല്‍ സുഹൃത്തുക്കളുമായി ഹോട്ടല്‍ ജീവനക്കാര്‍ ബൈക്കില്‍ സംഘമായി ടൂറിസ്റ്റ് ബസിനെ പിന്തുടര്‍ന്നു. ബസ് തടഞ്ഞ് നിര്‍ത്തി അവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ് (24), ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ സിയാദ് (31) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Read more

നാട്ടില്‍ തിരിച്ചെത്തിയ ശേഷം സംഘം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് എട്ട് പേരടങ്ങുന്ന സംഘത്തിലെ നാല് പേരെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.