ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവം; ഒളിവിലായിരുന്ന നാല് പേർ പിടിയിൽ

മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ വധശ്രമം അടക്കമുള്ള ​ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ശനിയാഴ്ച രാത്രിയാണ് ഒരുവിവാഹ ചടങ്ങിൽ പങ്കെടത്ത് മടങ്ങുകയായിരുന്ന ഷാജൻ സ്കറിയയെ തൊടുപുഴ മങ്ങാട്ടുകവലയിൽ വെച്ച് അഞ്ചംഗ സംഘം ആക്രമിച്ചത്. ആക്രമം നടത്തിയ ദിവസം തന്നെ ഇവർ ബം​ഗളൂരുവിലേക്ക് കടക്കുകയായിരുന്നു. ഷാജൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ ഥാർ ഇടിച്ച ശേഷമായിരുന്നു അതിക്രമം. കണ്ടാലറിയാവുന്ന ആളുകളെന്നും സിപിഎം പ്രവർത്തകരെന്നും ഷാജൻ സ്കറിയ മൊഴി നൽകിയിരുന്നു.

സംഭവം നടന്നതിന് പിന്നാലെ, ഇടത് സൈബർ ഗ്രൂപ്പുകളിൽ വന്ന പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്. ഷാജൻ സ്കറിയെയെ മർദിക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഷാജൻ സ്കറിയയെ ആക്രമിക്കുന്നതും ഷാജൻ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.