മുന്നോക്ക വിഭാഗത്തിനും അര്‍ഹതപ്പെട്ട സംവരണം; അനാവശ്യ വിവാദത്തിന് ശ്രമമെന്ന് മുഖ്യമന്ത്രി

മുന്നാക്ക സംവരണ വിഷയത്തില്‍ അനാവശ്യ വിവാദത്തിന് ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ വിഭാഗത്തിനും അര്‍ഹതപ്പെട്ട സംവരണം നല്‍കും. ആനുകൂല്യത്തിലെ വേര്‍തിരിവ് പറഞ്ഞ് വൈകാരിക പ്രശ്‌നമുണ്ടാക്കി ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിവരശേഖരണത്തിനായുള്ള സാമ്പത്തിക സര്‍വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

നിലവിലുള്ള ഒരു വിഭാഗത്തിന്റെയും സംവരണം അട്ടിമറിക്കുന്നില്ല. സംവരണേതര വിഭാഗത്തില്‍ത്തന്നെ ദരിദ്രരായവരുണ്ട്. എല്ലാ വിഭാഗങ്ങളിലെയും പാവപ്പെട്ടവരെ ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമം. 10% സംവരണത്തിന്റെ പേരില്‍ അനാവശ്യ വിവാദമാണ് ഉണ്ടാക്കുന്നത്. യഥാര്‍ഥ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ ശ്രമം. 50% സംവരണം പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുമാണ്. പൊതുവിഭാഗത്തിലെ 50% ല്‍ ദാരിദ്ര്യം അനുവഭവിക്കുന്ന 10% ന് പ്രത്യേക പരിഗണന നല്‍കുന്നത് സംവരണ വിരുദ്ധ നിലപാടായി മാറുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 10% സംവരണം കൊണ്ടുവന്നിതിന് പിന്നാലെയാണ് കേരളവും 10% സംവരണം പ്രഖ്യാപിച്ചത്. 164 മുന്നാക്ക സമുദായങ്ങളാണ് ഉള്ളത്. 4 ലക്ഷം വരെ വാര്‍ഷിക വരുമാനമാണ് ആനുകൂല്യത്തിനുള്ള മാനദണ്ഡം.

വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സര്‍വേ നടത്താന്‍ സര്‍ക്കാര്‍ കുടുംബശ്രീയെ ചുമതലപ്പെടുത്തി. 5 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയുള്ള സാംപിള്‍ സര്‍വേയാണ് നടത്തുക. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കു സംവരണം വേണമെന്ന് ആവശ്യം കാലങ്ങളായി എന്‍എസ്എസ് മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ സര്‍വേ നടത്താന്‍ കുടുംബശ്രീ പോലെയുള്ള സംവിധാനത്തെ ചുമതലപ്പെടുത്തിയതില്‍ എന്‍എസഎസിന് അതൃപ്തിയുണ്ട്. സെന്‍സസ് മാതൃകയില്‍ ശാസ്ത്രീയമായ സര്‍വേയാണ് നടത്തേണ്ടതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സംസ്ഥാന കമ്മീഷന് കത്തയച്ചു. അതേസമയം ആനുകൂല്യം ഉടനെ എത്തിക്കാനാണ് സാംപിള്‍ സര്‍വേ നടത്താന്‍ തീരുമാനിച്ചതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എം.ആര്‍.ഹരിഹരന്‍ നായര്‍ പറഞ്ഞു.