'ടൗണില്‍ തടഞ്ഞുനിര്‍ത്തി ചെവിക്കുറ്റിക്ക് നല്ല അടി തരും, മാങ്കുളത്ത് റേഞ്ച് ഓഫീസറെ കെട്ടിയിട്ട് അടി കൊടുത്ത ആളാണ് ഞാന്‍'; വനംവകുപ്പ് ഉദ്യോഗസ്ഥനോട് സി.പി.ഐ മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി

വനംവകുപ്പ് ഉദ്യോഗസ്ഥനെ സിപിഐ മുന്‍ ലോക്കല്‍ സെക്രട്ടറി ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരസമിതി അധ്യക്ഷനും മാങ്കുളം മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ പ്രവീണ്‍ ജോസ് നേര്യമംഗലം ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ സിജി മുഹമ്മദിനെ ഭീഷണിപ്പെടുത്തുന്ന ഓഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.

ചീയപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് കരിക്കു വില്‍പന നടത്തിയ മൂന്ന് യുവാക്കളെ വനപാലകര്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇടപെട്ടാണ് സിപിഐ നേതാവ് സംസാരിച്ചത്. ആഗസ്റ്റ് പതിനാലിനാണ് സംഭവത്തില്‍ പ്രതികളെ വനംവകുപ്പ് പിടികൂടുന്നത്. പിറ്റേ ദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡും ചെയ്തു. പിന്നാലെയാണ് ഭീഷണിയുണ്ടായത്.

‘കരിക്കുവിറ്റയാള്‍ വനത്തിലേക്ക് മാലിന്യങ്ങള്‍ തള്ളിയാല്‍ പിഴ ഈടാക്കുകയാണ് വേണ്ടത്. അതല്ലാതെ കോടതിയില്‍ ഹാജരാക്കുന്ന രീതി ആവര്‍ത്തിക്കരുത്. ചെറിയ കുറ്റത്തിന് വലിയ ശിക്ഷ നല്‍കിയ സാറിനെ അടിമാലി ടൗണില്‍ പിടിച്ചു നിര്‍ത്തി ചെവിക്കുറ്റിക്കു 4 അടി തന്നാല്‍ വാങ്ങിക്കൊണ്ടു പോകും. കണ്ടാല്‍ അറിയാവുന്ന കുറെ പേര്‍ ചേര്‍ന്ന് ആക്രമിച്ചു എന്ന ഒരു പരാതിയും കേസും മാത്രമാകും അനന്തര നടപടി. ഡിഎഫ്ഒയെ തടഞ്ഞതുള്‍പ്പെടെ 8 കേസുകള്‍ എന്റെ പേരില്‍ മാങ്കുളത്തുണ്ട്. ഒന്നില്‍ പോലും ഇതുവരെ ജയിലില്‍ പോകേണ്ടി വന്നിട്ടില്ല. പോകേണ്ട സാഹചര്യം ഉണ്ടെന്നു കണ്ടാല്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുക്കും. അടി കിട്ടിയെന്ന വാര്‍ത്ത കുടുംബക്കാരും മക്കളും അറിഞ്ഞാല്‍ നാണക്കേടാണെന്ന് സാര്‍ മനസ്സിലാക്കണം.’

‘മുമ്പ് മാങ്കുളത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരിക്കുമ്പോള്‍ റേഞ്ച് ഓഫിസറെ കെട്ടിയിട്ട് അടി കൊടുത്തയാളാണ് ഞാന്‍. അടി കൊടുത്ത ഒറ്റക്കാരണത്താലാണു ബ്ലോക്ക് പഞ്ചായത്ത് അംഗമാകാനും സ്ഥിരസമിതി അധ്യക്ഷ പദവിയില്‍ എത്താനും തനിക്കു കഴിഞ്ഞതെന്നും ഇനിയും അത് തന്നെ കൊണ്ട് ചെയ്യിക്കരുതെന്നുമാണ് പ്രവീണിന്റെ ഭീഷണി.

അതേസമയം പ്രവീണ്‍ ജോസ് കാണിച്ചത് തെമ്മാടിത്തമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെശിവരാമന്‍ പ്രതികരിച്ചു. എന്തും വിളിച്ചുപറയാനുള്ളവരല്ല സിപിഐ അംഗങ്ങളെന്നും പ്രവീണിനെതിരെ പാര്‍ട്ടി ജില്ലാ സമ്മേളനത്തിനു മുമ്പ് തന്നെ നടപടി സ്വീകരിക്കുമെന്നും ശിവരാമന്‍ പറഞ്ഞു. അടിമാലിയില്‍ 26 മുതലാണ് ജില്ലാ സമ്മേളനം.