ഫ്രഷ് ടു ഹോമിലൂടെ ലഭിച്ചത് ചീഞ്ഞ മീന്‍; ആപ്പിലെത്തുന്ന മാംസത്തില്‍ നായ്ക്കള്‍ക്ക് മാത്രമേ സന്തോഷമുള്ളൂ; രൂക്ഷവിമര്‍ശനവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ; പിന്തുണച്ച് നെറ്റിസണ്‍സ്

ഓണ്‍ലൈനില്‍ മീന്‍ വില്‍പ്പന നടത്തി ഭക്ഷ്യോല്‍പ്പന്ന മേഖലയില്‍ സ്റ്റാര്‍ട്ടപ്പായി ആരംഭിച്ച ‘ഫ്രഷ് ടു ഹോം’ ആപ്പിനെതിരെ രൂഷവിമര്‍ശനവുമായി മുന്‍ വനിത ഡിജിപി ആര്‍ ശ്രീലേഖ. സമൂഹമാധ്യമത്തിലൂടെയാണ് ശ്രീലേഖ ഓണ്‍ലൈന്‍ മീറ്റ് ഡെലിവറി ആപ്പിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഫ്രഷ് ടു ഹോമിലൂടെ ഓഡര്‍ ചെയ്ത മാംസം പഴകിയതായിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തുന്നു. മലയാളി സ്റ്റാര്‍ട്ടപ്പ് ആയ ഫ്രഷ് ടു ഹോം പേര് പോലെ തന്നെ ഇറച്ചിയും മീനും ഫ്രഷ് ആയി ഓണ്‍ലൈന്‍ ഡെലിവറി നടത്തുന്ന ആപ്പാണ്.

രണ്ടുതവണ ചീഞ്ഞ മീനാണ് കിട്ടിയത്. നാട്ടിലെ കടയില്‍ നിന്ന് ലഭിക്കുന്നത് പോലെ മാംസം ഫ്രഷ് ആയിരുന്നില്ല, ‘ആന്റി ബാക്ടീരിയല്‍’ മാംസം എന്ന ഹൈപ്പ് ടാഗ്ലൈന്‍ കാരണം വളരെ ഉയര്‍ന്ന വിലയാണ് അവര്‍ ഈടാക്കുന്നതെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു.

ഫ്രഷ് ടുഹോം കൊച്ചിയില്‍ നിന്നും ആലപ്പുഴയില്‍ നിന്നുമാണ് ഇറച്ചിയും മീനും കയറ്റി കേരളത്തിലെ മറ്റു ഭാഗങ്ങളിലേക്ക് അയക്കുന്നതെന്നാണ് മനസിലാക്കുന്നത്. അതിനാല്‍ തന്നെ കൊച്ചിയില്‍ താമസിക്കുന്നവര്‍ക്കേ എന്തെങ്കിലും ഫ്രഷ് കിട്ടൂ.

ഫ്രഷ് ടു ഹോം ആപ്പില്‍ ഓഡര്‍ റദ്ദാക്കാനുള്ള സംവിധാനമില്ല. അവരുടെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രതികരിക്കുന്നില്ല. ഇമെയിലുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും പക്ഷേ ഒരിക്കലും പോസിറ്റീവല്ലെന്നും ശ്രീലേഖ പറയുന്നു. ഫ്രഷ് ടു ഹോമില്‍ വരുന്ന മാസത്തില്‍ ഞങ്ങളുടെ നായ്ക്കള്‍ക്ക് മാത്രമേ സന്തോഷമുള്ളൂവെന്ന രൂഷ വിമര്‍ശനവും ശ്രീലേഖ ഉയര്‍ത്തുന്നുണ്ട്.

മലയാളികളായ മാത്യു ജോസഫ്, ഷാന്‍ കടവില്‍ എന്നിവര്‍ ചേര്‍ന്ന് തുടക്കമിട്ട സംരംഭം ഇറച്ചിയും മീനും നല്‍കുന്നതോടൊപ്പം ആന്റിബയോട്ടിക് ഫ്രീ ചിക്കന്‍ എത്തിച്ചാണ് ഹിറ്റായത്. കടല്‍ മത്സ്യങ്ങള്‍, ചിക്കന്‍, മട്ടന്‍, റെഡി ടു കുക്ക് വിഭവങ്ങള്‍ തുടങ്ങിയവയാണ് ഇവര്‍ ഹോം ഡെലിവറി ചെയ്യുന്നത്. ചിലയിടങ്ങളില്‍ പച്ചക്കറിയും ഡെലിവറി നടത്തുന്നു.

കേരളത്തിന് പുറമെ മുംബൈ, ദല്‍ഹി, ചെന്നെ, ബംഗളൂരു, ഹൈദരാബാദ്, പൂനെ തുടങ്ങിയ ഇടങ്ങളിലും ആപ്പിന് സാന്നിധ്യമുണ്ട്. ഇന്ത്യക്ക് പുറത്ത് യു.എ.ഇയില്‍ ആണ് ഫ്രഷ് ടു ഹോമിന് സാന്നിധ്യമുള്ളത്. ശ്രീലേഖയുടെ വിമര്‍ശനത്തിന് താഴെ നിരവധി പേരാണ് ആപ്പിലെ മത്സ്യ-മാംസങ്ങള്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്.