പെണ്‍കുഞ്ഞ് മരിച്ചത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചല്ല, പന്നിപ്പടക്കം കടിച്ചത് മൂലമെന്ന് ഫൊറന്‍സിക് പരിശോധനാ ഫലം

തൃശൂര്‍ തിരുവില്വാലയില്‍ ബാലിക മരിച്ചത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചല്ലന്ന് ഫോറന്‍സിക് വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞു. പന്നിപ്പടക്കം പൊട്ടിയാണ് കുട്ടി മരിച്ചതെന്നാണ് വിദഗ്ധപരിശോധനാഫലം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 25 വാണ് പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെ ഏക മകള്‍ ആദിത്യശ്രീ മരിച്ചത്. ക്രൈസ്റ്റ് ന്യു ലൈഫ് സ്‌കൂളിലെ 3 ാംക്‌ളാസ് വിദ്യാര്‍ത്ഥിയായിരുന്നു ആദിത്യ ശ്രീ.

പറമ്പില്‍ നിന്നും കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാന്‍ സാധ്യതയുണ്ടെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പോട്ടാസ്യം ക്‌ളോറേറ്റ് സര്‍ഫര്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ ആദ്യം അപകട സ്ഥലം സന്ദര്‍ശിച്ച പൊലീസിന്റെ വിദഗ്ധ സംഘം ഇത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതാണെന്നാണ് കണ്ടെത്തിയത്.

എന്നാല്‍ കുട്ടിയ പോസ്റ്റുമാര്‍ട്ടം ചെയ്ത് തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ഡോ. ഉന്‍മേഷ് ഇത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുളള മരണമല്ലന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. കാരണം പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും മൊബൈല്‍ ഫോണിന്റെ അവശിഷ്ടങ്ങള്‍ കിട്ടിയിരുന്നില്ല. ഇതേ തുടര്‍ന്ന് വിദഗ്ധ പരിശോധനക്കായി ഫോറന്‍സിക് സംഘം കേസ് ഏറ്റെടുക്കുകയായിരുന്നു.