കരമന ദുരൂഹമരണങ്ങൾ; കൂടത്തിൽ തറവാട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തി

അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം കരമന കൂടത്തിൽ തറവാട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. ജയമാധവൻ നായരുടെ ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനയിൽ കൊലപാതക സാധ്യത കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഫോറൻസിക് മേധാവി ശശികലയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കൂടത്തിൽ തറവാട്ടിൽ ഒടുവിൽ മരിച്ച ജയമാധവൻ നായരുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തിൽ മരണ കാരണം തലക്കേറ്റ ക്ഷതമാണെന്ന് കണ്ടെത്തിയിരുന്നു. മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി. ഇതോടെ അന്വേഷണ സംഘം കൊലപാതക സാധ്യത സംശയിച്ചു. മുറിവുകളുടെ അസ്വാഭാവികത അടക്കമുള്ള കാര്യങ്ങളാണ് നിലവിൽ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കൂടത്തിൽ തറവാട്ടിൽ ആദ്യമായി ഫോറൻസിക് സംഘം പരിശോധന നടത്തിയത്. ഫോറൻസിക് മേധാവി ശശികലയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ജയമാധവൻ നായരെ ആശുപത്രിയിലെത്തിക്കാൻ രവീന്ദ്രൻ നായർക്കൊപ്പമുണ്ടായിരുന്ന വീട്ടുജോലിക്കാരി ലീലയെ കൂടത്തിൽ തറവാട്ടിലെത്തിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ മെഴികളിലെ വൈരുധ്യവും പരിശോധിക്കുന്നുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് എസി എംഎസ് സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.