സഹകരണ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ്; ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ വയോധിക ചികിത്സയിലിരിക്കെ മരിച്ചു

തൃശൂരില്‍ സഹകരണ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് എത്തിയതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ വയോധിക ചികിത്സയിലിരിക്കെ മരിച്ചു. ചികിത്സയിലിരിക്കെ മരിച്ച തങ്കമണി ഉള്‍പ്പെടെ കുടുംബത്തിലെ മൂന്ന് പേരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് തങ്കമണിയുടെ മരണം.

ഞായറാഴ്ച ആയിരുന്നു തങ്കമണി, മകള്‍ ഭാഗ്യലക്ഷ്മി, ചെറുമകന്‍ അതുല്‍ കൃഷ്ണ എന്നിവര്‍ ഉറക്ക ഗുളിക കഴിച്ച് അവശനിലയിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലുണ്ടാക്കിയ പായസത്തില്‍ ഉറക്ക ഗുളിക ചേര്‍ത്ത് കഴിച്ചതായാണ് വിവരം. ഭക്ഷണം കഴിച്ച ശേഷം മൂന്ന് പേര്‍ക്കും ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂവരുടെയും ആരോഗ്യ നില ഗുരുതരമായതിനാല്‍ തുടര്‍ന്ന് അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി.

2019ല്‍ കാടുകുറ്റി സഹകരണ ബാങ്കില്‍ നിന്ന് കുടുംബം 16 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. മരിച്ച തങ്കമണിയുടെ ചെറുമകന്‍ അതുലിന്റെ ചികിത്സാര്‍ത്ഥമാണ് വായ്പ എടുത്തത്. തുടര്‍ ചികിത്സയ്ക്ക് ഏറെ ചിലവുണ്ടായിരുന്നതിനാല്‍ വായ്പയുടെ തിരിച്ചടവ് മുടങ്ങി. പലിശ ഉള്‍പ്പെടെ വായ്പ 22 ലക്ഷം രൂപയായതോടെ ബാങ്ക്് നോട്ടീസ് അയയ്ക്കുകയായിരുന്നു.