ഭക്ഷ്യവിഷബാധ: അനധികൃത ഇറച്ചിക്കടകൾക്ക് എതിരെ കർശന നടപടി

കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന് പരിശോധന ശക്തമാക്കി അധികൃതര്‍. ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയന്റിലേക്ക് ഇറച്ചി നല്‍കിയ കോഴിക്കട അടപ്പിച്ചു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് റയില്‍വേ സ്റ്റേഷന്‍ റോഡിലെ ബദരിയ ചിക്കന്‍ സെന്ററാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിയത്.

കഴിഞ്ഞ ദിവസം പ്രദേശത്തെ മുഴുവന്‍ ഷവര്‍മ കടകളിലും കോഴിക്കടയിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. കോഴിയിറച്ചിയില്‍ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളില്‍ നിന്നാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനധികൃത ഇറച്ചിക്കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിനിയായ ദേവനന്ദയാണ് ഇന്നലെ മരിച്ചത്. 16 വയസായിരുന്നു. നാരായണന്‍-പ്രസന്ന ദമ്പതികളുടെ മകളാണ് ദേവനന്ദ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ഇവിടെ നിന്നും ഷവര്‍മ കഴിച്ച നിരവധി ആളുകള്‍ ശാരീരീക അസ്വാസ്ഥ്യം മൂലം വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ ഐഡിയല്‍ കൂള്‍ബാറിന്റെ മാനേജിങ് പാര്‍ട്ണറായ മംഗളൂരു സ്വദേശി അനക്‌സ്, ഷവര്‍ മേക്കറായ നേപ്പാള്‍ സ്വദേശി സന്ദേശ് റായി എന്നിരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് ചന്തേര പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Read more

സ്ഥാപനത്തിന്റഎ ഉടമ വിദേശത്താണ്. മറ്റൊരു മാനേജിങ് പാര്‍ട്ണറും കസ്റ്റഡിയിലുണ്ട്. കടയ്ക്ക് ലൈസന്‍സില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചതോടെ ഇന്നലെ കട പൂട്ടിച്ചിരുന്നു. സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും പൊലീസും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.