കളമശ്ശേരിയിൽ ഭക്ഷ്യവിഷബാധ; 'പാതിരാ കോഴി'യിൽ നിന്ന് കുഴിമന്തി കഴിച്ച 10 പേര്‍ ചികിത്സയില്‍

എറണാകുളം കളമശ്ശേരിയിൽ ഭക്ഷ്യവിഷബാധയേറ്റ് പത്തു പേര്‍ ചികിത്സയില്‍. കളമശ്ശേരിയിലെ പ്രസിദ്ധമായ പാതിരാ കോഴി എന്ന ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച പത്ത് പേർക്കാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. വയറുവേദനയും ഛര്‍ദിയും ഉള്‍പ്പെടെയുള്ള അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ഇവര്‍ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ഇന്നലെ രാത്രിയിലാണ് ഇവർ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചത്. തുടർന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നു. ആശുപത്രിയിലുള്ളവരുടെ നില ഗുരുതരമല്ലെങ്കിലും ഛര്‍ദിയും വയറിളക്കവും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ട്. ആരോഗ്യവകുപ്പും പൊലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തിവരുകയാണ്.