ചെറാട് മലയില്‍ രാത്രി ഫ്ലാഷ് ലൈറ്റ്, ആളെ തിരിച്ചിറക്കി, നടപടി എടുക്കുമെന്ന് വനം മന്ത്രി

പാലക്കാട് ചെറാട് കൂര്‍മ്പാച്ചി മലയില്‍ കയറിയ ആളെ രാത്രി തിരിച്ചിറക്കി. മലയുടെ മുകളില്‍ നിന്ന് ഫ്ലാഷ്  ലൈറ്റ് തെളിഞ്ഞ് കണ്ടതോടെ നാട്ടുകാരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. തുടര്‍ന്ന് വനം വകുപ്പ് നടത്തിയ പരിശോധനയില്‍ പ്രദേശവാസിയായ ആനക്കല്ല് സ്വദേശി രാധാകൃഷ്ണന്‍ (45) എന്നയാളെ കണ്ടെത്തുകയായിരുന്നു. ഇയാളെ ഉടന്‍ തിരിച്ചിറക്കി ആശുപത്രിയിലേക്ക് മാറ്റി. ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ കഴിഞ്ഞ ദിവസം സൈന്യം രക്ഷപ്പെടുത്തിയത്.

ഇന്നലെ രാത്രി 9.30യോടെ ആണ് മലമുകളില്‍ ഫ്ലാഷ് ലൈറ്റ് കണ്ടത്. മണിക്കൂറകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ 12.45 ഓടെയാണ് ആളെ പിടികൂടിയത്. എന്നാല്‍ ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇയാള്‍ വനമേഖലയില്‍ ചുറ്റക്കറങ്ങുന്നയാളാണ് എന്നാണ് വനം വകുപ്പ് വ്യക്തമാക്കിയത്. ആറ് മണിയോടെയാണ് ഇയാള്‍ മല കയറിയത്.

സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഒന്നിലധികം ഫ്ലാഷ് ലൈറ്റുകള്‍ കണ്ടിരുന്നുവെന്നും കൂടുതല്‍ ആളുകള്‍ ഉണ്ടാവാം എന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

അതേസമയം മലയില്‍ കയറിയവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പാലക്കാട് ഇന്ന് റവന്യൂ മന്ത്രി കെ.രാജന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം പുറത്തെത്തിച്ചത്. ബാബുവിനെ പുറത്തെത്തിക്കാന്‍ സംസ്ഥാന ഖജനാവില്‍ നിന്ന് മുക്കാല്‍ കോടിയോളം ചെലവാക്കേണ്ടിവന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ പ്രാഥമിക കണക്ക്. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍, വ്യോമസേനാ ഹെലികോപ്റ്റര്‍, കരസേനാ , മറ്റ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രം നല്‍കിയത് അരക്കോടി രൂപയാണ്. തിങ്കളാഴ്ച മലയില്‍ കുടുങ്ങിയ ബാബുവിനെ ബുധനാഴ്ചയാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത്.