'എല്ലാം അവസാനിപ്പിച്ചിട്ടും പിന്തുടർന്ന് ആക്രമിച്ച് കൊണ്ടിരിക്കുന്നു'; ചാരിറ്റി പ്രവര്‍ത്തനം വീണ്ടും തുടങ്ങുന്നുവെന്ന് ഫിറോസ് കുന്നംപറമ്പില്‍

അപവാദ പ്രചാരണങ്ങളെ തുടര്‍ന്ന് എല്ലാം അവസാനിപ്പിച്ചിട്ടും സൈബര്‍ ആക്രമണം തുടരുകയാണെന്നും അതിനാല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കുകയാണെന്നും ഫിറോസ് കുന്നംപറമ്പില്‍. ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് വീണ്ടും ചാരിറ്റി പ്രവർത്തനം തുടങ്ങുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍ അറിയിച്ചത്.

നേരത്തെ സോഷ്യല്‍ മീഡിയയിലെ ഇടപെടലിലൂടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന പാലക്കാട് സ്വദേശിയായ ഫിറോസ് കുന്നപറമ്പിലിന് എതിരെ സാമ്പത്തിക തട്ടിപ്പടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ആരോപണങ്ങള്‍ ഉയര്‍ന്നതോടെ 2019 ഡിസംബറിലാണ് ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നംപമ്പറമ്പിൽ ഫെയ്സ് ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

നമുക്ക് തുടങ്ങാം………
കള്ള പ്രചാരണങ്ങളും എഡിറ്റിങ്ങ് വീഡിയോസ് ഉണ്ടാക്കി വിവാദങ്ങൾ സൃഷ്ടിക്കുന്ന ഫേക്ക് പേജുകളും,നിരന്തരം ആക്രമിക്കുന്ന സൈബർ ഗുണ്ടകളും,ചെയ്യുന്ന പ്രവർത്തനത്തിന് സമാധാനം താരാതായപ്പോഴാണ് എല്ലാം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കൂടാനാഗ്രഹിച്ച് ചാരിറ്റി അവസാനിപ്പിച്ചത്, പക്ഷെ എല്ലാം അവസാനിപ്പിച്ചിട്ടും പിൻ തുടർന്ന് ആക്രമിച്ച് കൊണ്ടിരിക്കുന്ന ഇത്തരക്കാർക്ക് മുന്നിൽ ഇനി മാറിനിൽക്കുന്നതിൽ അർത്ഥമില്ല അവസാനിപ്പിടത്ത് നിന്നും ഞാൻ തുടരുകയാണ് നാളെ മുതൽ നിങ്ങൾ ആഗ്രഹിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന ആ പഴയ ഫിറോസ് കുന്നംപറമ്പിൽ നിങ്ങൾക്ക് മുന്നിൽ നിങ്ങളെ തേടിയിറങ്ങുകയാണ് ആ സ്നേഹവും സപ്പോർട്ടും പ്രാർത്ഥനയും തുടർന്നും ഉണ്ടാവണം ………..
NB: തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഉറപ്പായും ശിക്ഷ ലഭിക്കണം എനിക്കെതിരെ ഫേസ്ബുക്കിൽ കുരക്കുന്നവരോട് നിങ്ങളുടെ കയ്യിൽ എനിക്കെതിരെ എന്ത് തെളിവുണ്ടെങ്കിലും പോലിസിൽ ബന്ധപ്പെടു പരാതി നൽകൂ…….
#എങ്കിൽ #നമുക്ക് #തുടങ്ങാം