കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഗ്നിബാധ; ഇന്ന് നടന്ന മരണങ്ങൾക്ക് അപകടവുമായി ബന്ധമില്ല: മെഡിക്കൽ സൂപ്രണ്ട്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഗ്നിബാധ. മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ യുപിഎസ് റൂമില്‍ നിന്നാണ് പുക ഉയര്‍ന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെ മുഴുവന്‍ രോഗികളെയും സമീപത്തെ മറ്റ് ആശുപത്രികളിലേക്ക്. സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട് രംഗത്ത് എത്തി .

പുക ശ്വസിച്ച് ആരും മരിച്ചിട്ടില്ല എന്നും ഈ സംഭവവുമായി ഇന്ന് നടന്ന മരണങ്ങൾക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും മെഡിക്കൽ സൂപ്രണ്ട് വ്യക്തമാക്കി. 5 രോ​ഗികളുടെ മരണമാണ് സ്ഥിരീകരിച്ചത്. അതിൽ ഒരാൾ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിന് ശേഷമാണ് ഇവിടെ കൊണ്ടുവന്നതെന്ന് മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.

രണ്ടാമത്തെ മരണം വിഷം കഴിച്ച നിലയിൽ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു യുവതിയുടേതാണ്. വളരെ ​ഗുരുതരാവസ്ഥയിലായിരുന്നു യുവതി. വെന്റിലേറ്ററിലായിരുന്നു. രണ്ട് തവണ ഹൃദയാഘാതം വന്നു. പുക പടർന്ന ശേഷം യുവതിയെ ആംബുലൻസിൽ അടുത്ത ബ്ലോക്കിലെ മെഡിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. അതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു.