ധനമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരം, കക്ഷിയുടെ രാഷ്ട്രീയം ഒരു വക്കീലും തിരക്കാറില്ല: മാത്യു കുഴല്‍നാടന്‍

കേസ് ഏൽപ്പിക്കാൻ വരുന്ന കക്ഷിയുടെ രാഷ്ട്രീയം ഒരു വക്കീലും തിരക്കാറില്ല. അങ്ങനെ ചെയ്യരുത് എന്നതാണ് പ്രൊഫഷനൽ എത്തിക്സ് എന്ന് മാത്യു കുഴല്‍നാടന്‍. കിഫ്ബിക്കെതിരായി ബിജെപിക്കാര്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതിയില്‍ ഹാജരാകുന്നത് കോൺഗ്രസ് നേതാവായ മാത്യു കുഴല്‍നാടനാണെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു മാത്യു കുഴല്‍നാടന്‍. കിഫ്ബിയും മസാലബോണ്ടുമൊക്കെയുമായി ബന്ധപ്പെട്ട നിരവധി അഴിമതിക്കഥകള്‍ പുറത്തുവരാനുണ്ട്. അവയൊക്കെ സമയാസമയങ്ങളില്‍ പുറത്തുവരും. അതേസമയം തന്റെ പ്രഫഷണല്‍ മാന്യത കാത്തുസൂക്ഷിക്കുകയും ചെയ്യുമെന്ന് മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്കിൽ കുറിച്ചു.

മാത്യു കുഴല്‍നാടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

2001 ലാണ് അഭിഭാഷകനായി ഞാന്‍ എൻറോള്‍ ചെയ്യുന്നത്. അന്നുമുതല്‍ ഇന്നുവരെ കരുതലോടും പ്രതിബദ്ധതയോടും കൊണ്ടുനടക്കുന്ന പ്രഫഷനാണിത്. “വരുമാനത്തിന് തൊഴില്‍, രാഷ്ട്രീയം സേവനം” എന്ന കാഴ്ചപ്പാട് മുന്‍നിര്‍ത്തി ഇക്കാലമത്രയും ഞാന്‍ സമ്പാദിച്ചതും രാഷ്ട്രീയത്തില്‍ ചെലവഴിച്ചതുമായ പണം ഈ കുപ്പായമിട്ട് സമ്പാദിച്ചതാണ്. ഈ പ്രഫഷനെ അത്ര പാവനവും മഹത്തരവുമായാണ് ഞാന്‍ കാണുന്നത്. പ്രഫഷനില്‍ രാഷ്ട്രീയമോ രാഷ്ട്രീയത്തില്‍ പ്രഫഷനോ കൂട്ടിക്കുഴയ്ക്കാന്‍ ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല. ഇനിയുണ്ടാവുകയുമില്ല.

എന്നാല്‍, ഇന്ന് ധനമന്ത്രി ശ്രീ തോമസ് ഐസക്കില്‍നിന്നുണ്ടായ പ്രസ്താവന അത്യന്തം ദൗര്‍ഭാഗ്യകരരമാണ്. ഡോ. ഐസക്കിനെപ്പോലെ ആദരണീയനായ ഒരു നേതാവില്‍നിന്നുണ്ടാകേണ്ട പ്രസ്താവനയല്ലിത്. അതില്‍ ദുഃഖവുമുണ്ട്. കിഫ്ബിയുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ ചോദ്യം ഉയര്‍ത്തുന്ന വിഷയമാണ് ഞാന്‍ കോടതിയില്‍ വാദിച്ചത്. ഏകദേശം ആറു മാസങ്ങള്‍ക്കു മുന്‍പാണ് ഈ കേസ് എന്റെ മുന്നിലെത്തിയത്. ഈ വിഷയത്തില്‍ സി ആന്‍ഡ് എജിയുടെ ഭാഗത്തുനിന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുള്ള എതിര്‍ സത്യവാങ്മൂലങ്ങളുടെ വിശദാംശങ്ങള്‍ എനിക്ക് രാഷ്ട്രീയമായി ഉപയോഗിക്കാമായിരുന്നു. ഞാന്‍ അതു ചെയ്യാത്തത് എന്റെ പ്രഫഷണല്‍ മാന്യതയാണ്. കേസുമായി ബന്ധപ്പെട്ട പല വസ്തുതകളും ധനമന്ത്രിക്കെതിരേയോ കിഫ്ബിക്കെതിരേയോ ഞാന്‍ ഇന്നുവരെ ഉപയോഗിച്ചിട്ടില്ല.

മാധ്യമങ്ങളുമായി വളരെ അടുപ്പം വച്ചുപുലര്‍ത്തുന്ന എനിക്ക് ഈ വിഷയങ്ങള്‍ അവരുടെ മുന്നില്‍ ചൂണ്ടിക്കാണിക്കാമായിരുന്നു എന്നുകൂടി സൂചിപ്പിക്കട്ടെ. അവിടെ ഞാന്‍ രാഷ്്ട്രീയം കളിച്ചിട്ടില്ല. അതു മാധ്യമങ്ങള്‍ക്കുമറിയാം. എനിക്കു കിട്ടിയ വിഷയത്തിലെ രഹസ്യാത്മകത ഞാന്‍ കാത്തുസൂക്ഷിച്ചു. ഈ സാഹചര്യത്തിലാണ് വളരെ പരിണിതപ്രജ്ഞനായ തോമസ് ഐസക്കില്‍നിന്നും എനിക്കെതിരേ ഇതു ബിജെപിയുമായി ചേർന്നുള്ള നീക്കമാണ് എന്ന നിലയിൽ ഉള്ള പ്രസ്താവന ഉണ്ടായതു.

അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ് അദ്ദേഹത്തിന്റെ ആരോപണം. കേസ് ഏൽപ്പിക്കാൻ വരുന്ന കക്ഷിയുടെ രാഷ്ട്രീയം ഒരു വക്കീലും തിരക്കാറില്ല. അങ്ങനെ ചെയ്യരുത് എന്നതാണ് പ്രൊഫഷനൽ എത്തിക്സ്.

എന്നാല്‍, ഇതുകൊണ്ട് എന്നെ തളര്‍ത്താമെന്നോ കേസില്‍നിന്ന് പിന്തിരിപ്പിക്കാമെന്നോ കരുതേണ്ട. കിഫ്ബിയും മസാലബോണ്ടുമൊക്കെയുമായി ബന്ധപ്പെട്ട നിരവധി അഴിമതിക്കഥകള്‍ പുറത്തുവരാനുണ്ട്. അവയൊക്കെ സമയാസമയങ്ങളില്‍ പുറത്തുവരും. എന്നാലും ഞാന്‍ എന്റെ പ്രഫഷണല്‍ മാന്യത കാത്തുസൂക്ഷിക്കും.

വാല്‍ക്കഷണം: വക്കീലന്മാരായ പല തലമുതിര്‍ന്ന ബിജെപി നേതാക്കളും സിപിഎമ്മുകാരുള്‍പ്പെട്ട കൊലക്കേസുകളില്‍ സിപിഎമ്മിനുവേണ്ടി വാദിക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യബന്ധമുണ്ടായിട്ടാണോ?