ഫസല്‍ വധക്കേസ്; പ്രതിക്കൂട്ടിലായ പാർട്ടിയുടെ വൈരാഗ്യം, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ സെക്യൂരിറ്റി

സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ രംഗത്ത്. ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കളെ അന്വേഷണത്തിന് കീഴില്‍ കൊണ്ടുവന്നതിന്റെ വൈരാഗ്യത്തില്‍ സര്‍ക്കാര്‍ തനിക്ക് എല്ലാ ആനുകൂല്യങ്ങളും നിഷേധിച്ചുവെന്ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ജോലിയും പെന്‍ഷനും സര്‍ക്കാര്‍ നിഷേധിച്ചതോടെ ഇതര സംസ്ഥാനങ്ങളില്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുകയാണ് ഇപ്പോൾ രാധാകൃഷ്ണന്‍.

മുഖ്യമന്ത്രിയെ കണ്ട് അപേക്ഷിച്ചിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് പറഞ്ഞ് അദ്ദേഹം അധിക്ഷേപിച്ചുവെന്ന് രാധാകൃഷ്ണന്‍ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഫസല്‍ വധക്കേസിന്റെ അന്വേഷണം കാരായി രാജനിലേക്കും, കാരായി ചന്ദ്രശേഖരനിലേക്കും എത്തിയത് കെ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ആണ്. സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീണ്ടതോടെ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഇടപെടൽ ഉണ്ടായി. ആര്‍.എസ്.എസുകാരെ പ്രതിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അതിന് തയ്യാറാവാതെ വന്നത് തന്നോടുള്ള വൈരാഗ്യത്തിന് കാരണമായെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

സ്ഥാനക്കയറ്റത്തിലൂടെയാണ് രാധാകൃഷ്ണന്‍ ഐ.പി.എസ് നേടിയത്. പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ ജോലിയില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് വിരമിക്കുന്നത് വരെയുള്ള നാലര വര്‍ഷക്കാലം തിരിച്ചെടുത്തിരുന്നില്ല. ആറ് മാസം മുമ്പാണ് രാധാകൃഷ്ണന്‍ വിരമിച്ചത്. സാമ്പത്തികമായി പ്രതിസന്ധിയിലായ രാധാകൃഷ്ണന്‍ നിലവില്‍ കര്‍ണാടകയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ചീഫായി ജോലി ചെയ്യുകയാണ്. സിപിഎമ്മിന്റെ വൈരാഗ്യമാണ് രാധാകൃഷ്ണനെ പ്രതിസന്ധിയിലാക്കിയത് എന്നാണ് ആരോപണം.

പെന്‍ഷനും ആനുകൂല്യങ്ങളും തടഞ്ഞതോടെ മറ്റ് വഴികളില്ലാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് രാധാകൃഷ്ണന്‍. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി തവണ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നുവെങ്കിലും അനുകൂല നടപടികള്‍ ഒന്നും ഉണ്ടായില്ല.