കുര്‍ബാനയ്ക്കിടെ പാലാ ബിഷപ്പിന് അനുകൂല പരാമര്‍ശം; കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ കുര്‍ബാന ബഹിഷ്‌കരിച്ചു

പാലാ ബിഷപ്പിന്റെ നാര്‍കോടിക്ക് ജിഹാദ് പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ കുര്‍ബാന സമയത്ത് വിമര്‍ശനം ഉന്നയിച്ച പിതാവിനെ ബഹിഷ്‌കരിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. മഠത്തില്‍ നടന്ന കുര്‍ബാന രണ്ട് കന്യാസ്ത്രീകളടക്കമുള്ളവരാണ്  ബഹിഷ്‌കരിച്ച് മാധ്യമങ്ങളെ കണ്ടത്.

ക്രിസ്ത്യാനികള്‍ പലര്‍ക്കും കുട്ടികളുണ്ടാകാന്‍ മരുന്നുകള്‍ നല്‍കുന്നു തുടങ്ങിയ പരാമര്‍ശമാണ് പിതാവ് ഇന്ന് നടത്തിയതെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ലൗജിഹാദ് അടക്കമുള്ള വിഷയങ്ങളിലും, ഈശോ സിനിമാ വിവാദത്തിലും മറ്റു മതസ്തരെ അവഹേളിക്കുകയായിരുന്നു അച്ചന്റെ ഭാഗത്തു നിന്നുണ്ടായതെന്നും സിസ്റ്റര്‍ അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് നടന്ന കുര്‍ബാന രണ്ടു കന്യാസ്ത്രീകളും മറ്റു നാലു അന്തേവാസികളും ബഹിഷ്‌കരിക്കുകയായിരുന്നു. തങ്ങള്‍ക്ക് സംരക്ഷണം തരുന്ന പൊലീസുകാരിലും, ഡോക്ടര്‍മാരിലും ഇതര മതസ്ഥരുണ്ടെന്നും അവരില്‍ നിന്ന് തങ്ങള്‍ക്കോ, ബന്ധുക്കള്‍ക്കോ ഇതുവരെ മോശം അവസ്ഥയുണ്ടായിട്ടില്ലെന്നും കന്യാസ്ത്രിമാര്‍ പറഞ്ഞു. ക്രിസ്തു പഠിപ്പിച്ചത് പരസ്പരം സ്‌നേഹിക്കാനാണെന്നും അല്ലാതെ മറ്റു മതസ്ഥരെ അവഹേളിക്കാനല്ലെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.