തട്ടം കാണുമ്പോൾ അലർജി സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കൾക്കും; തട്ടം പരാമർശത്തിനെതിരെ മുൻ ഹരിത നേതാവ് ഫാത്തിമ തഹ്ലിയ

അഡ്വ. കെ അനിൽ കുമാറിന്റെ തട്ടം പരമാർശ വിവാദത്തിൽ പ്രതികരിച്ച് മുൻ ഹരിത നേതാവ് ഫാത്തിമ തഹ്ലിയ. തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കൾക്ക് കൂടിയാണെന്ന് ഫാത്തിമ തഹ്ലിയ ആരോപിച്ചു.ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.

പോസ്റ്റിന്‌റെ പൂർണ രൂപം;


ഇസ്ലാം മതവിശ്വാസികൾ പ്രാകൃതരാണ്, ആറാം നൂറ്റാണ്ടിലെ ബോധം പേറുന്നവരാണ് എന്നും മനുഷ്യൻ ആവണമെങ്കിൽ മതം ഉപേക്ഷിക്കണം എന്നും സി.പി.എം ഇത്രയും നാൾ ഒളിഞ്ഞു മാത്രമാണ് പറഞ്ഞിരുന്നത്. ഇപ്പോൾ അത് തെളിയിച്ചു പറഞ്ഞിരിക്കുന്നു അവർ. തട്ടം ഉപേക്ഷിക്കുന്ന പെൺകുട്ടികൾ തങ്ങളുടെ പ്രവർത്തന നേട്ടമായി ആഘോഷിക്കുന്ന സി.പി.എം എത്ര മാത്രം ഇസ്ലാമോഫോബിയ പേറുന്നവരാണ്? തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കൾക്ക് കൂടിയാണ്. കേരളത്തിലെ ആർ.എസ്.എസിന്റെ എ ടീം സി.പി.എം ആണ്. ബി.ജെ.പി കേരളത്തിൽ ആർ.എസ്.എസിന്റെ ബി ടീം മാത്രമാണ്. ”

തട്ടം വിവാദത്തിൽ അനിൽ കുമാറിനെ തള്ളി നേരത്തെ കെ.ടി ജലീലും രംഗത്ത് വന്നിരുന്നു. കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് എ.എം ആരിഫ് എംപിയും വന്നിരുന്നു. തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കൊണ്ടാണെന്നായിരുന്നു അനിൽ കുമാറിന്റെ പ്രസ്താവന.

തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ യുക്തിവാദി സംഘടന സംഘടിപ്പിച്ച ലിറ്റ്മസ് നാസ്തിക സമ്മേളനത്തിലായിരുന്നു പരാമർശം നടത്തിയത്. മുസ്ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിന് നന്ദി പറയേണ്ടത് കമ്മ്യൂണിസ്റ്റ് പാർട്ടിയോടാണെന്നും അനിൽകുമാർ പറഞ്ഞു. സിപിഎം സംസ്ഥാന സമിതി നേതാവിന്റെ ഈ പ്രസ്താവനയോട് വലിയ രീതിയിലുള്ള എതിർപ്പാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചയിൽ കാണുന്നത്.