നിരുപാധികമായി പലസ്തീന്‍ ജനതയോടൊപ്പം നില്‍ക്കലാണ് ഇന്നിന്റെ ശരി; ഹമാസിനെ നിരായുധീകരിക്കണമെന്ന വിടി ബല്‍റാമിന്റെ നിര്‍ദേശം തള്ളി യൂത്ത് ലീഗ്

ഹമാസിനെ നിരായുധീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമിന്റെ നിര്‍ദേശത്തിനെതിരെ യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്‌ലിയ. വി.ടി. ബല്‍റാം പറയുന്ന പോലെ ലളിതമായി പരിഹരിക്കാന്‍ പറ്റുന്ന പ്രശ്‌നമല്ല ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷം.

രാജ്യാതിര്‍ത്തികള്‍ ബഹുമാനിക്കുന്ന ശീലം ഇസ്രായേലിന് ഉണ്ടായിരുന്നെങ്കില്‍, ഇങ്ങനെയൊരു പ്രതിസന്ധി തന്നെ ഉണ്ടാകുമായിരുന്നില്ല. ഇസ്രായേലിന്റെ അധിനിവേശമാണ് ഈ സംഘര്‍ഷത്തിന് കാരണം. അതവസാനിപ്പിക്കാതെ ആ മേഖലയില്‍ സമാധാനം ഉണ്ടാകില്ല.

പലസ്തീനികളെ സംബന്ധിച്ചിടത്തോളം ഇസ്രായേല്‍ അധിനിവേശം ചെറുത്ത് തോല്‍പ്പിക്കുക എന്നല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവരുടെ മുന്നിലില്ല. അക്രമവും പ്രതിരോധവും രണ്ടും രണ്ടാണ്. അക്രമികളേയും അവരെ പ്രതിരോധിക്കുന്നവരേയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളായി ചിത്രീകരിക്കുന്നത് നീതിയല്ല. നിഷ്പക്ഷത എല്ലായ്‌പ്പോഴും ശരിയായ പക്ഷമാവില്ല. നിരുപാധികമായി പലസ്തീന്‍ ജനതയോടൊപ്പം നില്‍ക്കലാണ് ഇന്നിന്റെ ശരി. പൊരുതുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യമെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ, ഹമാസിനെ നിരായുധീകരിക്കണമെന്ന ആവശ്യം വിടി ബല്‍റാം ഉയര്‍ത്തിയിരുന്നു.