സംസ്ഥാന ബജറ്റ്; പ്രതീക്ഷയോടെ കര്‍ഷകര്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിനെ പ്രതീക്ഷയോടെ നോക്കി കാണുകയാണ് നെല്‍കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖല. നെല്ല് സംഭരണം, താങ്ങുവില വര്‍ധനവ് എന്നീ കാര്യങ്ങളില്‍ ബജറ്റില്‍ പരാമര്‍ശിക്കുമെന്നാണ് കര്‍ഷകര്‍ കരുതുന്നത്.

നെല്ല് സംഭരിച്ച് മാസങ്ങള്‍ കഴിയുമ്പോഴാണ് കര്‍ഷകര്‍ക്ക് വില നല്‍കുന്നത്. അതിനാല്‍ ഇത്തവണത്തെ ബജറ്റില്‍ സംഭരണ വിലയ്ക്കായുള്ള നീക്കിയിരിപ്പ് അനുവദിക്കണമെന്നാണ് നെല്‍കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. താങ്ങുവില ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടല്‍ നടത്തണമെന്ന് വ്യാപാരികളും ആവശ്യപ്പെട്ടിരുന്നു.

ഉല്‍പാദന ചെലവിന് ആനുപാതികമായി സംഭരണ വില വര്‍ധിപ്പിക്കുക, താങ്ങുവില വര്‍ധിപ്പിക്കുക എന്നിവയാണ് കര്‍ഷകരുടെ ആവശ്യം. പ്രതിസന്ധികള്‍ നേരിടുന്ന തങ്ങളെ സഹായിക്കുന്ന നിലപാടായിരിക്കു സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക എന്നും കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ബജറ്റില്‍ നടന്ന പ്രഖ്യാപനകളുടെ തുടര്‍ച്ച ഉണ്ടാകുന്നതിനൊപ്പം, കോവിഡ് പ്രതിസന്ധി നേരിടേണ്ടിവന്ന വ്യാപാര മേഖലയ്ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും വ്യാപാരി സമൂഹം പ്രതീക്ഷിക്കുന്നുണ്ട്.

കേരളത്തിന്റെ പുരോഗതിക്കും കാര്‍ഷിക മേഖലയിലെ മുന്നേറ്റത്തിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നും കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന നല്‍കിയാണ് ബജറ്റ് എന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു.