കോടികളുടെ വികസനപദ്ധതികളുമായി പ്രധാനമന്ത്രി ഇന്ന് പഞ്ചാബില്‍, തടയുമെന്ന് കര്‍ഷക സംഘടനകള്‍

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബില്‍ എത്തും. പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള അതിവേഗ പാത ഉള്‍പ്പെടെയുള്ള പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും. ഫിറോസ്പൂരില്‍ നടക്കുന്ന വലിയ പ്രചാരണ റാലിയിലും പങ്കെടുക്കും. എന്നാല്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി തടയാനാണ് കര്‍ഷക സംഘടനകളുടെ ആഹ്വാനം. സംയുക്ത കിസാന്‍ മോര്‍ച്ചയിലെ പ്രധാന സംഘടനയായ ബികെയു ഏകതാ അടക്കം ഒമ്പത് കര്‍ഷക സംഘടനകള്‍ മോദിയുടെ റാലിക്കെതിരെ പ്രതിഷേധിക്കുമെന്നാണ് അറിയുന്നത്.

പഞ്ചാബില്‍ 42.750 കോടിയുടെ വികന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാനാണ് നരേന്ദ്ര മോദി എത്തുന്നത്. ഡല്‍ഹി-അമൃത്സര്‍-കത്ര എക്സ്പ്രസ് വേ, അമൃത്സര്‍-ഉന വിഭാഗത്തിന്റെ നാലുവരിപ്പാത, ഫിറോസ്പൂരിലെ പിജിഐ സാറ്റലൈറ്റ് സെന്റര്‍, മുകേരിയന്‍-തല്‍വാര പുതിയ ബ്രോഡ് ഗേജ് റെയില്‍വേ ലൈന്‍, കപൂര്‍ത്തലയിലും ഹോഷിയാര്‍പൂരിലും രണ്ട് പുതിയ മെഡിക്കല്‍ കോളജുകള്‍ എന്നീ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക. എന്നാല്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയ ശേഷം കര്‍ഷകര്‍ ഉന്നയിച്ച പല ആവശ്യങ്ങളിലും ഇതുവരെ കേന്ദ്രം തീര്‍പ്പ് കല്‍പ്പിക്കാത്ത സാഹചര്യത്തില്‍ മോദി പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കര്‍ഷക സംഘടനകള്‍ ഒരുങ്ങുന്നത്. ഹരിയാനയിലെ കര്‍ഷകരും പ്രതിഷേധത്തിനെത്തും.

കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി, ക്രാന്തികാരി കിസാന്‍ യൂണിയന്‍, ആസാദ് കിസാന്‍ കമ്മിറ്റി ദോബ, ജയ് കിസാന്‍ ആന്ദോളന്‍, ബികെയു സിദ്ധുപൂര്‍, കിസാന്‍ സംഘര്‍ഷ് കമ്മിറ്റി (കോട്ബുധ), ലോക് ഭലായ് വെല്‍ഫെയര്‍ സൊസൈറ്റി, ബികെയു ക്രാന്തികാരി, ദസൂയ കമ്മിറ്റി തുടങ്ങി ഒമ്പത് കര്‍ഷക സംഘടനകളാണ് മോദിയുടെ ഫെറോപൂര്‍ റാലികളെ എതിര്‍ക്കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ‘മോദി ഗോ ബാക്ക്’ ബാനറുകള്‍ ഉയര്‍ത്തുമെന്നും കര്‍ഷക സംഘടനകള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

കര്‍ഷകരുടെ മൂന്ന് പ്രധാന ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാലാണ് റാലിയെ എതിര്‍ക്കുന്നത്. സമരത്തിനിടെ മരിച്ച കര്‍ഷകരുടെ ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം സഹായധനം അനുവദിക്കുക, അറസ്റ്റിലായ കര്‍ഷകരെ മോചിപ്പിക്കുക, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇതിന് പുറമേ ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കൊലപാതകക്കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവും ഉയര്‍ത്തുന്നുണ്ട്.

കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കി. കര്‍ഷകരുടെ നീക്കം മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണെന്ന് ബിജെപി ആരോപിച്ചു.