സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ; കിസാൻ സംഘ് ജില്ലാ പ്രസിഡന്റ് ആത്മഹത്യ ചെയ്തു

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കടബാധ്യതയെ തുടര്‍ന്ന് കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു. തകഴി സ്വദേശി പ്രസാദാണ് ആത്മഹത്യ ചെയ്തത്. സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു കര്‍ഷകന്റെ ആത്മഹത്യ.

പിആര്‍എസ് വായ്പയില്‍ സര്‍ക്കാര്‍ കുടിശിക വരുത്തിയത് തിരിച്ചടിയായെന്നും തന്റെ മരണത്തിന് സര്‍ക്കാര്‍ ഉത്തരവാദിയാണെന്നും സൂചിപ്പിച്ചാണ് പ്രസാദ് തന്റെ ആത്മഹത്യാക്കുറിപ്പെഴുതിയത്.

കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ മനം മടുത്താണാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. പിആര്‍എസ് കുടിശ്ശിക കർഷകരെ ബാധിക്കില്ലെന്നും സർക്കാർ അടക്കുമെന്നുമായിരുന്നു മന്ത്രിമാരുടെ അവകാശവാദം.

കിസാൻ സംഘ് ജില്ലാ പ്രസിഡൻ്റാണ് പ്രസാദ്.  കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. ശിവരാജനുമായുള്ള പ്രസാദിന്റെ ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്.