സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ചെന്ന് വ്യാജഭീഷണി; ഒരാള്‍ പിടിയില്‍

സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രിയോടെയായിരുന്നു സംഭഴം. ഭീഷണിയെത്തുടര്‍ന്ന് പൊലീസും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ വന്‍സംഘം പ്രദേശത്തു മണിക്കൂറുകളോളം വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.

രാത്രി 11 മണിയോടെയായിരുന്നു പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം ലഭിക്കുന്നത്. സെക്രട്ടേറിയറ്റിനു പുറത്തു ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം ലഭിച്ചത്. കന്റോണ്‍മെന്റ് പൊലീസ് ഉടനെ ഡോഗ് സ്‌ക്വാഡിനെ വിളിച്ചുവരുത്തി തിരച്ചില്‍ ആരംഭിച്ചിരുന്നു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അരമണിക്കൂറിന് ശേഷമാണ് ഫോണ്‍ വിളിച്ചയാളെ കണ്ടെത്തിയത്.

മാറനല്ലൂര്‍ സ്വദേശിയായ ഒരാളെയാണ് പൊലീസ് കസ്റ്റ്ഡിയിലെടുത്തത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് പൊലീസ് അറിയിച്ചത്.

സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്നു വാട്‌സ്ആപ്പില്‍ സന്ദേശം വന്നിരുന്നുവെന്നും, ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു എന്നുമാണ് കസ്റ്റഡിയിലുള്ളയാള്‍ പൊലീസിനോട് പറഞ്ഞത്.