ഷാരോണ്‍ കേസിലെ വീഴ്ച; പാറശ്ശാല സി.ഐയെ മാറ്റി

ഷാരോണ്‍ കേസിലെ പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയില്‍ നടപടി. പാറശ്ശാല സിഐയെ മാറ്റി. സി.ഐ ഹേമന്ത് കുമാറിനെ വിജിലന്‍സിലേക്കാണ് മാറ്റിയത്. സിഐമാരുടെ പൊതുസ്ഥലംമാറ്റത്തില്‍ ഉള്‍പ്പെടുത്തിയാണ് നടപടി.

കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്നതിലാണ് ഗ്രീഷ്മയെ ഹാജരാക്കുന്നത്. ഷാരോണുമായി പങ്കുവെച്ച ശബ്ദ സന്ദേശങ്ങള്‍ ഗ്രീഷ്മയുടേത് തന്നെയെന്ന് ഉറപ്പിക്കാന്‍ ഇന്ന് ശബ്ദ പരിശോധന നടത്തും. തിരുവനന്തപുരം ആകാശവാണിയിലെ സ്റ്റുഡിയോയിലാകും ഗ്രീഷ്മയുടെ സാമ്പിളുകള്‍ ശേഖരിക്കുക.

സാവധാനം വിഷം നല്‍കി ഷാരോണിനെ കൊലപ്പെടുത്താനായിരുന്നു ആദ്യം ശ്രമിച്ചതെന്ന് ഗ്രീഷ്മ മൊഴി നല്‍കി. കഷായത്തില്‍ കീടനാശിനി കലക്കി നല്‍കിയതിന് മുമ്പ് തന്നെ ജ്യൂസില്‍ വേദനസംഹാരി ഗുളികകള്‍ അമിതമായ അളവില്‍ കലര്‍ത്തി നല്‍കി ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചത് അങ്ങനെയാണെന്ന് ഗ്രീഷ്മ ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞു.

ഇക്കാര്യങ്ങളെ കുറിച്ച് അറിയാന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നു. ഇതിലൂടെയാണ് ചില വേദനസംഹാരി ഗുളികകള്‍ അമിതമായ അളവില്‍ ഉള്ളില്‍ ചെന്നാല്‍ വൃക്കകള്‍ തകരാറിലാകുമെന്നും പിന്നീട് മരണത്തിലേക്ക് നയിക്കുമെന്നും കണ്ടെത്തി. ഗ്രീഷ്മയുടെ അച്ഛന് ഇഎസ്ഐ ആശുപത്രിയില്‍ നിന്ന് ലഭിച്ച ചില ഗുളികകള്‍ ശേഖരിച്ച് വെള്ളത്തിലിട്ട് ലയിപ്പിച്ച ശേഷം ജ്യൂസില്‍ കലര്‍ത്തിയായിരുന്നു ഷാരോണിന് നല്‍കിയത്.

ജ്യൂസ് ചലഞ്ച് എന്ന പേരിലാണ് ഷാരോണിന് ഇത് നല്‍കിയത്. എന്നാല്‍ കയ്പു കാരണം ഷാരോണ്‍ ജ്യൂസ് തുപ്പികളഞ്ഞു. പഴകിയ ജ്യൂസ് ആയിരിക്കുമെന്നായിരുന്നു അന്ന് ഷാരോണിനോട് ഗ്രീഷ്മ പറഞ്ഞത്. ഇന്നലത്തെ തെളിവെടുപ്പിനിടെയായിരുന്നു ഗ്രീഷ്മയുടെ ഈ വെളിപ്പെടുത്തല്‍.