വ്യാജ വീഡിയോ വിവാദം;അബ്ദുള്‍ ലത്തീഫ് ലീഗുകാരന്‍ തന്നെ, പ്രതിയെ തള്ളിപ്പറയാന്‍ നേതൃത്വം തയ്യാറാകണമെന്ന് സി.പി.എം

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് എതിരെയുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ അബ്ദുള്‍ ലത്തീഫ് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ തന്നെയാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ. മോഹന്‍ദാസ്. ഇന്ത്യനൂരിലെ നാട്ടുകാര്‍ ഒന്നടങ്കം ലത്തീഫ് ലീഗ്കാരണെന്ന് പറയുന്നു. ലീഗുകാര്‍ കണ്ണടച്ചാല്‍ എല്ലാവര്‍ക്കും ഇരുട്ടാകില്ല. സിപിഎമ്മിനെ വെല്ലുവിളിക്കുകയല്ല, നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അബ്ദുല്‍ ലത്തീഫ് മുസ്ലീം ലീഗാണെന്ന് തെളിയിക്കണമെന്ന പിഎംഎ സലാമിന്റെ വെല്ലുവിളി സിപിഎം ഏറ്റെടുക്കുന്നെന്നും മലപ്പുറം ജില്ലാ സെക്രട്ടറി വ്യക്തമാക്കി. സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്തും വിളിച്ചുപറയുക എന്ന സ്ഥിരം രീതിയാണ് ലീഗ് പിന്തുടര്‍ന്നിരിക്കുന്നത്. ലത്തീഫിന്റെ നാട്ടിലുള്ളവരോട് അയാള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന് പറയാന്‍ നേതാക്കള്‍ക്ക് ആര്‍ജ്ജവം ഉണ്ടോയെന്നും മോഹന്‍ദാസ് ചോദിച്ചു.

അബ്ദുള്‍ ലത്തീഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ അയാള്‍ ലീഗുകാരനാണെന്ന് തെളിയിക്കുന്നു. പ്രതിയെ തള്ളിപ്പറയാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തയാറാകണമെന്നും മോഹന്‍ദാസ് ആവശ്യപ്പെട്ടു. വ്യാജ വീഡിയോ കേസില്‍ അറസ്റ്റിലായ പ്രതിക്ക് മുസ്ലിം ലീഗുമായി ബന്ധമുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരാജയം മുന്നില്‍ കണ്ട് തിരഞ്ഞെടുപ്പ് ദിനത്തില്‍ നടത്തിയ അറസ്റ്റ് നാടകം ബഹുകേമമാണെന്നും പ്രതി മുസ്ലീം ലീഗുകാരനാണെന്ന പച്ചക്കളവ് പ്രചരിപ്പിക്കുന്നവരെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്ന് കൊച്ചി പൊലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. അബ്ദുള്‍ ലത്തീഫ് ലീഗ് പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു. ഇയാളാണ് ട്വിറ്ററില്‍ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ട്വിറ്ററര്‍ അധികൃതര്‍ പെലീസിന് നല്‍കി. സംഭവത്തില്‍ നേരത്തെ അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു. തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഈ വീഡിയോ വിവാദം പ്രധാന ചര്‍ച്ചയായിരുന്നു.