മുഖ്യമന്ത്രിയുടെ പടമുള്ള പോസ്റ്റര്‍ റേഷന്‍ കടകളില്‍ പതിക്കണമെന്നുള്ളത് വ്യാജവാര്‍ത്ത; 'മാതൃഭൂമി'ക്കെതിരെ പിണറായി

റേഷന്‍കടകളില്‍ പോസ്റ്റര്‍ വിവാദം എന്ന തലക്കെട്ടില്‍ ‘മാതൃഭൂമി’ പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയുടെ ചിത്രം ഉള്ള പോസ്റ്റര്‍ പതിക്കണം എന്ന് നിര്‍ദ്ദേശം നല്‍കി എന്നാണ് വാര്‍ത്ത.

അത്തരം ഒരു നിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കിയിട്ടില്ല. രാജ്യത്ത് മികച്ച പൊതുവിതരണ സമ്പ്രദായം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. തര്‍ക്കമറ്റ ആ വസ്തുത ജനങ്ങളുടെ മനസ്സിലും അനുഭവത്തിലും ഉണ്ട്. ഏതെങ്കിലും ബ്രാന്‍ഡിങ്ങിലൂടെ അത് അടിച്ചേല്‍പ്പിക്കേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ അത്തരം ഒരു പോസ്റ്ററിനെ കുറിച്ചോ മറ്റേതെങ്കിലും തരത്തിലുള്ള ബ്രാന്‍ഡിങ്ങിനെ കുറിച്ചോ മുഖ്യമന്ത്രി ഒരുതരത്തിലുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടില്ല എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

റേഷന്‍കടകളില്‍ പ്രധാനമന്ത്രിയുടെ പോസ്റ്റര്‍ ഒട്ടിക്കണമെന്ന നിര്‍ദേശം തള്ളിയ സംസ്ഥാനസര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ചിത്രമുള്ള പോസ്റ്റര്‍ നിര്‍ബന്ധമാക്കുന്നുവെ്‌നാണ് മാതൃഭൂമി വാര്‍ത്ത നല്‍കിയത്. ഭക്ഷ്യമന്ത്രിയുടെകൂടി ചിത്രമുള്ള ഈ പോസ്റ്റര്‍ പതിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന ഭീഷണിയുമുണ്ട് വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ‘അഭിമാനമാണ് നമ്മുടെ പൊതുവിതരണ രംഗം’ എന്ന തലക്കെട്ടിലുള്ള പോസ്റ്ററിലാണ് മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടെയും ചിത്രങ്ങളുള്ളത്.

പ്രതിമാസ ഭക്ഷ്യധാന്യവിഹിതം ഉറപ്പുനല്‍കുന്നുവെന്ന വാഗ്ദാനവും ഇതിലുണ്ട്. പോസ്റ്ററില്‍പ്പറയുന്ന ആദ്യ രണ്ടുപദ്ധതികളും പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെയാണെന്ന വൈരുധ്യവുമുണ്ടെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

റേഷന്‍കടകളില്‍ പ്രധാനമന്ത്രിയുടെ പോസ്റ്റര്‍ ഒട്ടിക്കണമെന്ന കേന്ദ്ര നിര്‍ദേശം കേരളം തള്ളിയതിനെത്തുടര്‍ന്ന് ഇത്തരം പോസ്റ്ററുകള്‍ എഫ്.സി.ഐ. ഗോഡൗണുകളില്‍ കെട്ടിക്കിടക്കുകയാണ്. ഈ സമയത്താണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പോസ്റ്റര്‍ റേഷന്‍കടകള്‍ക്ക് നല്‍കിയിരിക്കുന്നത്. കടകളില്‍ ഈ പോസ്റ്റര്‍ പതിച്ചിട്ടുണ്ടോ എന്നത് അധികൃതര്‍ നേരിട്ടെത്തി പരിശോധിക്കുമെന്നും മാതൃഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ തള്ളിയിരിക്കുന്നത്.