'ഭാര്യയ്ക്ക് പാചകം അറിയില്ലെന്നത് വിവാഹ മോചനത്തിനുള്ള കാരണമായി കണക്കാക്കാനാകില്ല'; യുവാവിന്റെ ഹർജി ഹൈക്കോടതി തള്ളി

ഭാര്യ ഭക്ഷണം ഉണ്ടാക്കി തരുന്നില്ലെന്നും തന്നെ ബഹുമാനിക്കുന്നില്ലന്നും ആരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ എത്തിയ യുവാവിന് തിരിച്ചടി. ഭാര്യയ്ക്ക് പാചകം ചെയ്യാനറിയില്ലന്നത് വിവാഹ മോചനം അനുവദിക്കാനുള്ള കാരണമായി കണക്കാക്കാനാവില്ലന്ന് ഹൈക്കോടതി അറിയിച്ചു.

തൃശൂര്‍ സ്വദേശിയായ യുവാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ബസുക്കൾക്ക് മുന്നിൽ വെച്ച് ഭാര്യ തന്നെ അപമാനിച്ചതായും ബഹുമാനിച്ചിരുന്നില്ലെന്നും തന്നില്‍ നിന്ന് അകലം പാലിച്ചിരുന്നതുമായി യുവാവ് ഹർജിയിൽ ആരോപിക്കുന്നു.

2013ല്‍ വിടുവിട്ടിറങ്ങിയ യുവതി പൊലീസിനും മജിസ്ട്രേറ്റിനും പരാതി നല്‍കിയതായും യുവാവ് കോടതിയെ അറിയിച്ചു. ജോലി ചെയ്ത കമ്പനി ഉടമയുമായി സംസാരിച്ച് ജോലി നഷ്ടപെടുത്താൻ യുവതി ശ്രമിച്ചതായും യുവാവ് ആരോപിച്ചു.

എന്നാൽ യുവാവുമൊത്ത് തുടര്‍ന്ന് ജീവിക്കാനാണ് താന്‍ ആഗ്രഹിച്ചതെന്നും അതിന് വേണ്ടിയാണ് കമ്പനി ഉടമയുടെ ഇടപെടല്‍ തേടിയതെന്നും യുവതി കോടതിയില്‍ മറുപടി നല്‍കി. യുവാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും സോഫി തോമസും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.